കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും ബിരിയാണിയും മുതല്‍ സ്വാതന്ത്രസമര ചരിത്രം വരെയും കണ്ണൂരിന്റെ പെരുമ കൊട്ടിഘോഷിക്കപ്പെട്ടിട്ടുണ്ട്.

പൊതുവെ കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നുള്ളവർ വിനോദയാത്രകൾക്കായി ഈ ഭാഗത്തേക്ക് വരവ് കുറവാണ്. ആകെക്കൂടി വരുന്നത് പറശിനിക്കടവ് ക്ഷേത്രം സന്ദർശിക്കുവാനാണ്. പക്ഷേ മറ്റു ജില്ലകളിലെ ടൂറിസ്റ്റു കേന്ദ്രങ്ങളോട് കിടപിടിയ്ക്കുന്ന സ്ഥലങ്ങൾ കണ്ണൂരിലും പരിസരപ്രദേശങ്ങളിലും ഉണ്ട് എന്നുള്ള സത്യം ആരും അറിയുന്നില്ല. കണ്ണൂരിൽ നിന്നും ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാം.

സെന്റ് ആഞ്ചലോസ് കോട്ട : കണ്ണൂർ നഗരത്തിൽ നിന്നും മൂന്നു കിലോമീറ്റർ ദൂരത്തായാണ് സെന്റ് ആഞ്ചലോസ് കോട്ട സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 40 അടി ഉയരത്തിലുള്ള ഈ കോട്ട കണ്ണൂർ കോട്ട എന്നും അറിയപ്പെടുന്നു. പോർച്ചുഗീസുകാരനായ ഡോൺ ഫ്രാൻസിസ്കോ ഡ അൽ‌മേഡ ആണ് 1505-ൽ ഈ കോട്ട നിർമ്മിച്ചത്. ബ്രിട്ടീഷ് ഭരണം വന്നതോടെ ഈ കോട്ട അവരുടെ ഒരു പ്രധാന സൈനിക കേന്ദ്രമായി മാറി. ഇവിടെ നിന്നും 21 കിലോമീറ്റർ അകലെയുള്ള തലശ്ശേരി കോട്ടയിലേക്ക് കടലിന്നടിയിലൂടെ ഒരു തുരങ്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്. വൈകുന്നേര സമയമാണ് കോട്ടയിൽ സഞ്ചാരികൾ ധാരാളമായി വരുന്നത്. സന്ദര്‍ശകര്‍ക്കായി കോട്ടയുടെ ഉള്ളില്‍ ഇരിപ്പിടങ്ങളും മറ്റു സൗകര്യങ്ങളുമേര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിന്റെ ചരിത്രം ഉറങ്ങുന്ന സെന്റ് ആഞ്ചലോസ് കോട്ട സഞ്ചാരികൾ ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണ്.

മാടായിപ്പാറ : കണ്ണൂർ ജില്ലയിലെ മാടായി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു കുന്നിൻ പ്രദേശമാണ് മാടായിപ്പാറ. അറുന്നൂറേക്കളോളം പരന്നു കിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്. കാലത്തിനനുസരിച്ച് ഇവിടത്തെ കാഴ്ചയും അനുഭവവും മാറുമെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. വേനൽക്കാലത്ത് ഉണങ്ങി വരണ്ട നിറത്തിലും മഴക്കാലത്ത് പച്ചപ്പരവതാനി വിരിച്ചതുപോലെയും ഓണക്കാലത്ത് നീല നിറത്തിലെ കാക്കപ്പൂക്കൾ കൊണ്ടും വർണ്ണശബളമായിരിക്കും ഈ പ്രദേശം. ഈ നിറം മാറ്റം കാണുവാനായി നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്.

ചിത്രശലഭങ്ങളെ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പറുദീസ തന്നെയാണ് ഈ സ്ഥലം. നൂറിലധികം തരത്തിലുള്ള ചിത്രശലഭങ്ങളുടെ ഒരു കൂട്ടം തന്നെ ഇവിടെ കാണാം. വൈകുന്നേര സമയമാണ് മാടായിപ്പാറ സന്ദർശിക്കുവാൻ ഏറ്റവും ഉചിതം. ഇവിടെ നിന്നുള്ള അസ്തമയക്കാഴ്‌ച ആസ്വദിക്കാനായി ഇവിടെ ആളുകൾ എത്തിച്ചേരാറുണ്ട്. മാടായിപ്പാറയിൽ നിന്നും പടിഞ്ഞാറേക്ക് നോക്കിയാൽ കാണുന്നത് ഏഴിമലയാണ്. ഈ ഏഴിമലക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയം മാടായിപ്പാറയിലെ ഏറെ ആകർഷകമായ ഒരു കാഴ്ചയാണ്. പ്രശസ്തമായ മാടായിക്കാവും വടുകുന്ദ ശിവക്ഷേത്രവും മാടായിപ്പാറയിലാണ് സ്ഥിതി ചെയ്യുന്നത്. ആഗസ്ത് – സെപ്റ്റംബർ മാസങ്ങളിലാണ് മാടായിപ്പാറ സന്ദർശിക്കുവാൻ ഏറ്റവും ബെസ്റ്റ് സമയം.

കാഞ്ഞിരക്കൊല്ലി : കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമാണ് കാഞ്ഞിരക്കൊല്ലി. കണ്ണൂരിൽ നിന്നും കൂത്തുപറമ്പ് – ഇരിട്ടി – ഉളിക്കൽ വഴിയാണ് കാഞ്ഞിരക്കൊല്ലിയിലേക്ക് എത്തുന്നത്. കണ്ണൂരില്‍ നിന്നു 55 കിലോമീറ്ററും, തലശ്ശേരിയില്‍ നിന്നും 64 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. വടക്കേ മലബാറില്‍ ഇപ്പോൾ സഞ്ചാരികളേറെയെത്തുന്ന പ്രകൃതിഭംഗിയാര്‍ന്ന പ്രദേശമാണിത്. വിവിധ സഞ്ചാര ഗ്രൂപ്പുകളിലൂടെ ഈ അടുത്ത കാലത്താണ് കാഞ്ഞിരക്കൊല്ലി പുറംലോകം അറിയുന്നത്.

കർണാടകയുടെ അതിർത്തി പ്രദേശമായതിനാൽ കന്നഡിഗ സഞ്ചാരികളും ഇപ്പോൾ ഇവിടേക്ക് വരാറുണ്ട്. കാഞ്ഞിരകൊല്ലിയില്‍ നിന്നും ജീപ്പിൽ മൂന്നു കിലോമീറ്റര്‍ ഓഫ് റോഡ് യാത്ര പോയാല്‍ ശശിപ്പാറയെത്താം. ഇവിടത്തെ സൂയിസൈഡ് പോയിന്റ് പ്രശസ്തമാണ്. ഇവിടേക്ക് വരുന്നവർ ഭക്ഷണം എന്തെങ്കിലും കഴിക്കുവാനായി കൂടെ കൊണ്ടുവരുന്നത് നല്ലതായിരിക്കും. കഴിച്ചു കഴിഞ്ഞിട്ട് അവിടം മലിനമാക്കി പോകാതെ ശ്രദ്ധിക്കുകയും വേണം.വനംവകുപ്പിന്റെ കീഴിലായ കാഞ്ഞിരക്കൊല്ലിയിൽ ഗൈഡുകളുടെ സേവനവും ലഭ്യമാണ്.

മുഴുപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് : കണ്ണൂരിനും തലശ്ശേരിയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു ബീച്ചാണ് മുഴുപ്പിലങ്ങാട് ബീച്ച്. കണ്ണൂരിൽ നിന്നും 15 കിലോമീറ്ററും തലശ്ശേരിയിൽ നിന്നും 8 കിലോമീറ്ററും ദൂരമുണ്ട് ഇവിടേക്ക്. നാഷണൽ ഹൈവേ 17 നു സമാന്തരമായി 5 കിലോമീറ്ററോളം നീളത്തിൽ സ്ഥിതിചെയ്യുന്ന മുഴുപ്പിലങ്ങാട് ബീച്ച് പ്രശസ്തമായത് മറ്റൊരു സവിശേഷത കൊണ്ടാണ്. എന്താണെന്നോ? കേരളത്തിലെ ഏക ഡ്രൈവ് – ഇൻ ബീച്ച് (വാഹനങ്ങൾ ഓടിക്കാവുന്ന ബീച്ച്) ആണിത് എന്നതുതന്നെയാണ് കാരണം.

അതോടൊപ്പം തന്നെ ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീസിച്ചും നമ്മുടെ മുഴുപ്പിലങ്ങാട് ബീച്ചാണ്. ഇത് കേട്ടപ്പോൾ കുറച്ച് അഭിമാനമൊക്കെ തോന്നുന്നില്ലേ? നാല് കിലോമീറ്റർ ദൂരം വരെ മുഴപ്പിലങ്ങാട് കടൽത്തീരത്തുകൂടി വെള്ളത്തിലും കരയിലുമായി വാഹനം ഓടിച്ച് യാത്രചെയ്യാനും (ഡ്രൈവ്-ഇൻ-ബീച്ച്) സൂര്യാസ്തമനം കാണാനും കഴിയും എന്നതാണ് ഇവിടേക്ക് സഞ്ചാരികൾ കൂടുതലായി എത്തുവാനുള്ള കാരണം. ബീച്ചിൽ വാഹനങ്ങൾ ഇറക്കുന്നതിനു പ്രത്യേകം പാസുകൾ എടുക്കണം.

മ​ണ​ലി​ല്‍ പൂ​ഴ്ന്നു പോ​കാ​തെ എ​ല്ലാത​രം വാ​ഹ​ന​ങ്ങ​ളി​ലും ഈ കടല്‍ത്തീരത്തില്‍ സ​ഞ്ച​രിക്കാനാകും. വേലിയേറ്റ സമയത്ത് വെള്ളം കയറിയിട്ട് നനയുമ്പോൾ ഇവിടെയുള്ള മണലിന് ഉറപ്പ് വർദ്ധിക്കുന്നതിനാൽ വാഹനങ്ങളുടെ ടയറുകൾ മണലിൽ താഴുകയില്ല. എന്നാലും ചില സമയത്ത് ചിലർക്ക് പണി കിട്ടിയിട്ടുണ്ട്. അതുകൊണ്ട് നോക്കിയും കണ്ടും മാത്രം കടലിൽ വാഹനമിറക്കുക. 20 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ഇവിടെ വാഹനമോടിക്കരുത്. ഇവിടെ നിന്നും 200 മീ​റ്റ​ർ അ​ക​ലെ​യാ​യാണ് മറ്റൊരു വിനോദ സഞ്ചാരകേന്ദ്രമായ ധ​ർ​മ​ടം തു​രുത്ത് സ്ഥിതിചെയ്യുന്നത്. ഏ​പ്രി​ൽ – മെ​യ് മാ​സ​ത്തി​ൽ ഇ​വി​ടെ നടക്കാറുള്ള ‘ബീ​ച്ച് ഫെസ്റ്റി​വ​ൽ’ പ്രശസ്തമാണ്. ആ സമയങ്ങളിൽ കുടുംബവുമായി വരുന്നവർ ധാരാളമായിരിക്കും.

പൈതൽമല : കണ്ണൂർ ജില്ലയിലെ ഒരു മലയോരമേഖലയാണ് പൈതൽമല . വൈതൽ മല എന്നും ഇത് അറിയപ്പെടുന്നു. കേരള – കർണാടക അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ ഇവിടേക്ക് ധാരാളം സഞ്ചാരികൾ വരാറുണ്ട്. പൈതൽ മലയിൽ ട്രെക്കിംഗ് നടത്തുവാനാണ് കൂടുതലാളുകളും ഇവിടേക്ക് വരുന്നത്. വേനൽക്കാലത്തും മഴക്കാലത്തും ഇവിടെ ട്രെക്കിംഗ് നടത്താറുണ്ട്. മഞ്ഞുമൂടിക്കിടക്കുന്ന പൈതൽ മലയുടെ മനോഹരമായ ഫ്രയിമി പകർത്തുവാനായി ഫോട്ടോഗ്രാഫർമാരും ഇവിടെയെത്തുന്നു. ഇവിടെ അട്ടയുടെ ശല്യം കൂടുതലായതിനാൽ വരുന്നവർ അതിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കൂടെ കരുതിയാൽ നല്ലതാണ്.

പൈതൽ മലയുടെ മുകളിൽ ഒരു വ്യൂ ടവരുണ്ട്. നിരീക്ഷണടവറില്‍ നിന്നുള്ള താഴ്വരയുടെ കാഴ്ച വര്‍ണ്ണനകള്‍ക്കതീതമാണ്. പ്രസിദ്ധമായ ആലക്കോട് പുഴയുടെ ഉത്ഭവം പൈതൽമലയുടെ മുകളിൽ നിന്നുമാണ്. ഇവിടെയെത്തുന്ന ഭൂരിഭാഗം സഞ്ചാരികളും പൈതൽ മലയുടെ ഒരു ഭാഗം മാത്രം കണ്ടു സംതൃപ്തിയടഞ്ഞുകൊണ്ട് തിരികെ പോകുന്നു. ആയതിനാൽ ഇവിടേക്ക് വരുന്നവർ പരിചയമുള്ളവരെ കൂടെക്കൂട്ടുകയോ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയോ ചെയ്യുക. പൈതൽ മലയ്ക്ക് അടുത്തായി ഇപ്പോൾ റിസോർട്ടുകളും മറ്റു താമസസൗകര്യങ്ങളും ലഭ്യമാണ്. കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നുമൊക്കെ ഇവിടേക്ക് ബസ്സുകളും സർവ്വീസ് നടത്തുന്നുണ്ട്. പ്രകൃതിയോട് ഒരുപാട് അടുക്കുവാനായി ഇവിടേക്ക് ഒരു യാത്ര വന്നാൽ മതി.

പാലക്കയം തട്ട് : കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് പാലക്കയംതട്ട്. പശ്ചിമഘട്ടമലനിരകൾ ഉൾപ്പെടുന്ന ഈ പ്രദേശം പരിസ്ഥിതി ദുർബല പ്രദേശം കൂടിയാണ്. അപൂർവയിനം ഔഷധസസ്യങ്ങളും പക്ഷികളും ജീവജാലങ്ങളും ഈ പ്രദേശത്തുണ്ട്. തളിപ്പറമ്പുനിന്നും കൂർഗ് പാതയിൽ 28 കിലോമീറ്റർ അകലെയാണ് പാലക്കയം തട്ട്. കൂർഗ് പാതയിൽ കാഞ്ഞിരങ്ങോട്, ചപ്പാരപ്പടവ് വഴി നടുവിൽ എത്താം. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മണ്ടലം എന്ന സ്ഥലത്തുനിന്നും 5 കിമി കയറ്റം കയറണം പാലക്കയത്ത് എത്തുവാൻ.

ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് വരൻ പറ്റിയ ഒരു സ്ഥലം കൂടിയാണിത്. പലരും ജീപ്പ് സർവീസ് ആണ് ഉപയോഗിക്കുന്നതെങ്കിലും ഒരുവിധം എല്ലാ ഇടത്തരം – ചെറു വാഹനങ്ങളും പാലക്കയം വരെ എത്തും. പുലർച്ചെ അഞ്ചുമണി മുതൽ രാത്രി ഒമ്പതുവരെയാണ് പ്രവേശന സമയം. കുടക് മലനിരകൾ, കണ്ണൂ‍ർ വിമാനത്താവളം തുടങ്ങിയവയുടെ വിദൂര ദൃശ്യങ്ങൾ ഇവിടെ നിന്നും ലഭ്യമാകും.

ആറളം വന്യജീവി സംരക്ഷണകേന്ദ്രം : കേരളത്തിന്റെ വടക്കേയറ്റത്തുള്ള വന്യജീവിസങ്കേതമാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം. കണ്ണൂർ ജില്ലയിൽ, തലശ്ശേരിയിൽ നിന്നും 35 കിലോമീറ്റർ അകലെയും കണ്ണൂർ നഗരത്തിൽനിന്നും 60 കിലോമീറ്റർ അകലെയുമായാണ്‌ സ്ഥിതി ചെയ്യുന്നത്. ഈ വന്യജീവിസങ്കേതത്തിൽ ആന, കാട്ടുപോത്ത്, മ്ലാവ്, കേഴമാൻ, കാട്ടുപന്നി, കാട്ടുനായ്, കടുവ, വിവിധ തരം കുരങ്ങുകൾ, കുട്ടിതേവാങ്ക് തുടങ്ങിയവയുണ്ട്.

1984 ൽ ആണ് ഈ വന്യജീവിസങ്കേതം രൂപികരിക്കപ്പെട്ടത്. ആറളം വന്യജീവി സങ്കേതത്തിന്റെ വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയം സ്ഥിതിചെയ്യുന്നത് സമീപ പട്ടണമായ ഇരിട്ടിയിലാണ്. വളപട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.

ഡിസംബർ-ജനവരി മാസങ്ങളിൽ നടക്കുന്ന ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനം ശലഭ നിരീക്ഷകരുടെയും ജന്തുശാസ്ത്രജ്ഞരുടെയും പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടെ ആയിരകണക്കിന് ശലഭങ്ങളാണ് ഈ കാലത്ത് കടന്നുപോകുന്നത്.