ന്യൂഡൽഹി : ഹരിയാനയിലെ മഹീന്ദ്രഘട്ടിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർഥികൾക്ക് നാട്ടിലെത്താൻ പ്രത്യേക കോച്ച് അനുവദിച്ചു. ക്ലാസ്സുകളും ഹോസ്റ്റലുകളും കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ പൂട്ടിയതിനാല്‍ അറുപതോളം മലയാളി വിദ്യാര്‍ത്ഥികളാണ് കുടുങ്ങിയത്. നാട്ടിലെത്താനായി ഒരു കോച്ചനുവദിക്കണമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് കേരള സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്ത് കത്തയച്ചിരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി നേരിട്ട് സംസാരിക്കുകയും ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്കായി പ്രത്യേക കോച്ച് അനുവദിച്ചത്.
ഉച്ചയ്ക്ക് 1.40 നുള്ള '12484 അമൃത് സര്‍- കൊച്ചുവേളി' ട്രെയിനിലാണ് വിദ്യാർഥികൾ പുറപ്പെടുക. കുട്ടികൾ രാവിലെ തന്നെ ന്യൂഡൽഹി റയിൽവെ സ്റ്റേഷനിൽ എത്തിച്ചേർന്നു. അവർക്കുള്ള പ്രഭാത ഭക്ഷണം കേരള ഹൗസിൽ നിന്നും തയ്യാറാക്കി എത്തിച്ചു കൊടുത്തു. ഉച്ചക്ക് 1 മണിക്ക് കുട്ടികളെ യാത്ര അയക്കുന്നതിന് പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്ത് ന്യൂഡൽഹി റയിൽവെ സ്റ്റേഷനിൽ എത്തും.