കേരളത്തിൽ ഇന്ന് (20 മെയ് 2020) 24 പേര്‍ക്ക് കൊവിഡ്; അഞ്ച് പേര്‍ക്ക് രോഗമുക്തി ; SSLC പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് പേര്‍ക്കാണ് രോഗമുക്തി. 161 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. പാലക്കാട്-7, പത്തനംതിട്ട-2, തൃശൂര്‍-2, തിരുവനന്തപുരം-2, മലപ്പുറം-4, കണ്ണൂര്‍-3, ആലപ്പുഴ, കോഴിക്കോട്, കാസര്‍ഗോഡ, എറണാകുളം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്തു നിന്നും വന്നതാണ്. എട്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും മൂന്ന് പേര്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥീരകരിച്ചത്. ഇതുവരെ 666 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ 161 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

74398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 156 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 6900 സാംപിള്‍ ശേഖരിച്ചതില്‍ 5028 എണ്ണം നെഗറ്റീവായി. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല.

നാം കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണ്. ലോക്ക് ഡൌണില്‍ ചില ഇളവു വരുത്തി എന്നാല്‍ തുടര്‍ന്നുള്ള നാളുകളില്‍ മേഖലകള്‍ തിരിച്ച് ചിലയിടത്ത് കടുത്ത നിയന്ത്രണം വേണ്ടി വരും. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഇവിടെ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന വരുന്നുണ്ട്.

മെയ് ഏഴിനാണ് വിമാനസര്‍വ്വീസ് ആരംഭിച്ചത്. കണക്കുകള്‍ പരിശോധിച്ചാല്‍ മെയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളില്‍ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എട്ടാം തീയതി ഒരാള്‍ക്കാണ് രോഗബാധയുണ്ടായത്. അന്ന് ആകെ ചികിത്സയിലുണ്ടായിരുന്നത് 16 പേരായിരുന്നു.

മെയ് 13-ന് പുതിയ രോഗികളുടെ എണ്ണം പത്തായി. 14-ന് 26 പുതിയ രോഗികളായി, 15-ന് 16, 16- 11 ,17 -14,18-29 ഇന്നലെ 12 ഇന്ന് 25ഈ രീതിയിലാണ് പുതിയ പൊസീറ്റീവ് കേസുകളുണ്ടാവുന്നത്. 16 പേരുണ്ടായിരുന്ന സ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം ഇപ്പോള്‍ 161 ആയി.

സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടില്ല. പക്ഷെ ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. തുടര്‍ന്നുള്ള നാളുകളില്‍ ചില പ്രത്യേക മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവരും. പ്രവാസികള്‍ വന്നതോടെയാണ് എണ്ണം കൂടിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.