ഇടുക്കി രാജമല മണ്ണിടിച്ചിലിൽ മരണം 11, 12 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന് പ്രതികൂല കാലാവസ്ഥ തടസ്സം. എയർലിഫ്റ്റിങ് സാധ്യതയും പരിഗണിക്കുന്നു..

ഇടുക്കി : ഇടുക്കി മൂന്നാര്‍ രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍  മരണം 11 ആയി. 12 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്‌. ആറ്‌ പുരുഷൻമാരും അഞ്ച്‌ സ്‌ത്രീകളും ഒരു കുഞ്ഞുമാണ്‌ മരിച്ചത്‌. രക്ഷാപ്രവർത്തനത്തിന്‌ മുഖ്യമന്ത്രി വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്‌. കാലവസ്‌ഥ അനുകുലമായാൽ എയർലിഫ്‌റ്റ്‌ ഉണ്ടാകും.

കണ്ണന്‍ദേവന്‍ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടിയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.പുലര്‍ച്ചെ നാലുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് കരുതുന്നു. ആറുമണിക്ക്ശേഷമാണ്‌ വിവരം പുറംലോകം അറിയുന്നത്‌. തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങളാണ്‌ മണണണിനടിയിലായത്‌. നാല്‌ ലയങ്ങളിലായി 20ഓളം വീടുകള്‍ മണ്ണിനടിയിലായി. 80 ഓളം പേര്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ്‌ ആദ്യം പുറത്തുവന്ന വിവരം . 

അതേസമയം മഴയില്‍ മൂന്നാര്‍ പെരിയവര താത്കാലിക പാലം തകര്‍ന്നു. ഇതോടെ  ഈ ഭാഗത്തേക്കുള്ള ഗതാഗതം മുടങ്ങിയതിനാൽ രക്ഷാപ്രവർത്തനത്തിന്‌ തടസ്സം നേരിട്ടു.   മറയൂര്‍ അടക്കമുള്ള എസ്റ്റേറ്റ് മേഖലകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ പ്രദേശത്ത് വൈദ്യുതിയും തടസ്സപ്പെട്ടിരിക്കയാണ്. രാജമലയിൽ മൂന്നര കിലോ മീറ്റർ മുകളിൽ നിന്ന് കുന്നിടിഞ്ഞ് വന്നതാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ. ആ ഭാഗം പൊട്ടി പുഴ പോലെയായി. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം തുടരന്നു.

ദുരന്ത മേഖലയിലേക്ക്‌ എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടിട്ടുണ്ട്‌. ഇടുക്കി ജില്ലയിലെ മൊബൈല്‍ മെഡിക്കല്‍ സംഘത്തിന് പുറമേയാണ് ഈ മെഡിക്കല്‍ സംഘത്തെ അയയ്ക്കുന്നത്.രക്ഷാപ്രവർത്തനത്തിന്‌ ദേശീയ ദുരന്ത നിവാരണ സംഘത്തെ അയച്ചിട്ടുണ്ട്‌. ഇടുക്കിയിൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാൻ നിർദ്ദേശിച്ചത്. തൃശൂരിൽ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തും.

നേരത്തെ മുതിരപ്പുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ താഴ്ന്ന മേഖലകളില്‍ വെള്ളം കയറിയിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നാര്‍ മറയൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു. പൊലീസും, ശക്തമായ മഴയാണ് ഇടുക്കിയില്‍ ഉള്ളത്. മൂന്നാര്‍ അടക്കമുള്ള മേഖലകളില്‍ മണ്ണിടിച്ചില്‍ വ്യാപകമായിരുന്നു. നിലവില്‍ ഇടുക്കിയിലെ ഡാമുകളുടെ ജലനിരപ്പ് ഉയരുന്നുണ്ട്. മുല്ലപ്പെരിയാറില്‍ 130 അടിയിലേക്ക് ജലനിരപ്പ് എത്തി