നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ഡാമിലാണ് അദ്ദേഹം മുങ്ങിമരിച്ചത്. മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍പ്പെട്ടാണ് മരണം സംഭവിച്ചത്.
അനിലിനെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് അദ്ദേഹത്തെ തെരഞ്ഞു കണ്ടെത്തി പുറത്തേക്കടുത്ത് തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു.
അനിലിന്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. മലങ്കര ടൂറിസ്റ്റ് ഹബിലാണ് അപകടം നടന്നത് എന്നാണ് സൂചന.
മലങ്കര ഡാമില്‍ പലയിടത്തും ആഴത്തിലുള്ള കുഴികളുണ്ട്. ഇതിലൊന്നിലേക്ക് അദ്ദേഹം മുങ്ങിപോയതാവാം എന്നാണ് നാട്ടുകാര്‍ പറയുന്നത്. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തില്‍ അനില്‍ വീണു പോയെന്നാണ് വിവരം.
ജോജു ജോര്‍ജ്ജ് നായകനായ 'പീസ്' സിനിമയുടെ ഷൂട്ടിങ്ങിനായാണ് അനില്‍ നെടുമങ്ങാട് തൊടുപുഴയിലെത്തിയത്.
പൊറിഞ്ചു മറിയം ജോസ്, അയ്യപ്പനും കോശിയും, പാവാട, കമ്മട്ടിപ്പാടം, എന്ന സിനിമകളിൽ ശ്രദ്ധേയമായി വേഷം ചെയ്തിട്ടുണ്ട്.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, തെളിവ്, പാവാട, കമ്മട്ടിപ്പാടം തുടങ്ങിയവയിലും ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തു.
ടെലിവിഷനിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ദീര്‍ഘകാലം കൈരളി ടീവിയില്‍ അവതാരകനായിരുന്നു.