ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ ചാണോക്കുണ്ടിൽ നിലവിലുള്ള ഇടുങ്ങിയതും അപകട സാധ്യതയുള്ളതുമായ പാലത്തിന് പകരം പുതിയ പാലം വേണമെന്ന നാട്ടുകാരുടെ ഏറെക്കാലമായുള്ള ആവശ്യത്തിന് പരിഹാരമാകുന്നു. പാലത്തിന്റെ പുനർനിർമാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു. പാലം നിർമാണത്തിന് വലിയ പ്രാധാന്യമാണ് ഈ സർക്കാർ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 400 ഓളം പാലങ്ങളുടെ നിർമാണ പ്രവൃത്തി പുരോഗമിച്ചു വരികയാണ്. 50 പാലങ്ങൾ പുതുതായി നിർമിക്കും. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്
പാലം നിർമാണം. കണ്ണൂർ ജില്ലയിൽ തന്നെ 11 പാലങ്ങളുടെ
നിർമാണ പ്രവൃത്തി നടന്നു വരികയാണ്. 100 വർഷത്തെ ആയുസ്
കണക്കാക്കിയാണ് ഒരു പാലം നിർമിക്കുന്നത്. ശരിയായ രീതിയിൽ നിർമാണം നടത്തിയില്ലെങ്കിൽ ഒരുവർഷം കൊണ്ട് തന്നെ അവ ഇല്ലാതാകും.
താത്കാലികമായി അനുബന്ധ റോഡ് നിർമിച്ച് ഗതാഗതയോഗ്യമാക്കി നിലവിലുള്ള പാലത്തിന്റെ സ്ഥാനത്ത് റോഡിന്റെ അലൈൻമെന്റിൽ തന്നെയാണ് ചാണോക്കുണ്ടിൽ പുതിയ പാലം നിർമിക്കുന്നത്. 16.70 മീറ്റർ നീളത്തിൽ 1.50 മീറ്റർ നടപ്പാതകൾ ഉൾപ്പെടെ 11.05 മീറ്റർ വീതിയിൽ അനുബന്ധ റോഡുകളുമായാണ് പ്രവൃത്തി. ഇതിനായി 174 ലക്ഷം രൂപയുടെ ഭരണാനുമതിയും ആർസിസി ട്രിപ്പിൾ ബോക്സ് കൾവർട്ടിനുള്ള സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്.
ചാണോക്കുണ്ട് സെന്റ് ജൂഡ് പള്ളി പരിസരത്ത് നടന്ന ചടങ്ങിൽ ജയിംസ് മാത്യു എംഎൽഎ അധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മൈമുനത്ത്, വൈസ് പ്രസിഡന്റ് സാലി നാട്ടുപറമ്പിൽ, തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. ഗോവിന്ദൻ,
കോഴിക്കോട് ഉത്തരമേഖല പാലങ്ങൾ വിഭാഗം സൂപ്രണ്ടിംഗ് എൻജിനിയർ പി.കെ. മിനി, കണ്ണൂർ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ സി. രാജേഷ് ചന്ദ്രൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കമലാക്ഷൻ പാലേരി, സെന്റ് ജൂഡ് ദേവാലയ വികാരി ജിയോ പുളിക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.