പൗരത്വ ബില്‍ ഹര്‍ത്താല്‍ ഭാഗികം, സംസ്ഥാനത്ത് ഒട്ടേറെ അറസ്റ്റുകള്‍



 
തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. കോഴിക്കോട് കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നത്തെ സ്കൂൾ പരീക്ഷകൾക്ക് മാറ്റമില്ല.
വെല്‍ഫയര്‍ പാര്‍ട്ടി, എസ്‍ഡിപിഐ, ബിഎസ്പി, ഡിഎച്ച്ആര്‍എം, പോരാട്ടം തുടങ്ങിയ സംഘടനകളാണ് ഇന്നത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ അനുമതി ഇല്ലാത്തതിനാല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മു‍ൻകരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ട്.
എറണാകുളത്ത് നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹര്‍ത്താല്‍ ദിവസം പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചാല്‍ കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

അതേസമയം, ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്നത്തെ സ്കൂൾ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളിലും മാറ്റമില്ല. നാളത്തെ കേരള ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമില്ല. എ പി ജെ  അബ്ദുൾ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി ഡിസംബർ 17 ന് നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. എന്നാല്‍, തങ്ങള്‍ക്ക് കീഴിലുള്ള സ്കൂളുകളില്‍ നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചെന്ന് കേരള സെല്‍ഫ് ഫിനാന്‍സ് സ്കൂള്‍ ഫെഡറേഷന്‍ അറിയിച്ചു.