മുംബൈ : ഐഡിയക്കും- വോഡഫോണിനും, എയർടെല്ലിനും പിന്നാലെ റിലയൻസ് ജിയോയും മൊബൈൽ ഫോൺ നിരക്ക് വർദ്ധന പ്രഖ്യാപിച്ചു. ഡിസംബർ ആറ് മുതലായിരിക്കും നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരിക. മറ്റ് രണ്ട് കമ്പനികളെയും പോലെ 40 ശതമാനം വരെയുള്ള നിരക്ക് വർദ്ധന തന്നെയാണ് ജിയോയും പ്രഖ്യാപിച്ചിരിക്കുന്നത്.
ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിച്ച് കൊണ്ട് തന്നെയാണ് മുന്നോട്ട് പോകുകയെന്ന് വിശദീകരിച്ച ജിയോ രാജ്യത്തെ ടെലികോം മേഖലയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദീകരിച്ചു. പുതിയ ഓൾ ഇൻ വൺ പ്ലാനുകൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ച ജിയോ ഇത് വഴി കൂടുതൽ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും അവകാശപ്പെട്ടു.
22 ശതമാനം മുതൽ 42 ശതമാനം വരെയാണ് വോഡഫോൺ-ഐഡിയയും, എയർടെല്ലും നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത് ഡിസംബർ മൂന്നോടെ ഈ നിരക്ക് വർദ്ധന നിലവിൽ വരിക. വലിയ കടബാധ്യതയിൽ കുരുങ്ങിയ കമ്പനികൾ നിരക്ക് വർദ്ധനയില്ലാതെ പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
ചെറിയ തുകയ്ക്ക് വലിയ ഡാറ്റാ പ്ലാനുകള്‍ ലഭിച്ചിരുന്ന സുവര്‍ണ്ണകാലത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചന മൊബൈല്‍ കമ്പനികള്‍ നേരത്തെ തന്നെ നൽകിയിരുന്നതാണ്. വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഐഡിയ - വോഡാഫോണും എയര്‍ടെല്ലും നിരക്കുകൾ വർധിപ്പിക്കുന്നത്.