നിർഭയ കേസ്‌: പ്രതി വിനയ്‌ ശർമയുടെ ദയാഹർജി രാഷ്‌ട്രപതി തള്ളി

ന്യൂഡൽഹി > നിർഭയ കൂട്ടബലാത്സംഗ കേസ്‌ പ്രതി വിനയ്‌ ശർമയുടെ ദയാഹർജി രാഷ്‌ട്രപതി തള്ളി. ഇന്നു നടത്താനിരുന്ന വധശിക്ഷ, ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുത്തില്ലെന്ന കാരണത്താൽ ഇന്നലെ ഡൽഹി കോടതി സ്റ്റേ ചെയ്തിരുന്നു. മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് കുമാർ ശർമ (26), അക്ഷയ് കുമാർ (31) എന്നിവരാണ് പ്രതികൾ. ഇതിൽ മുകേഷ് സിങ്ങിന്റെ ദയാഹർജി നേരത്തെ തള്ളിയിരുന്നു.

അക്ഷയ് കുമാറിന്റെ പിഴവു തിരുത്തൽ ഹർജി തള്ളിയെങ്കിലും ദയാഹർജി സമർപ്പിച്ചിട്ടില്ല. കുറ്റകൃത്യം നടന്ന സമയത്തു പ്രായപൂർത്തിയായിരുന്നില്ലെന്നും അതിനാൽ വധശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി പവൻ ഗുപ്ത നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു. ഇനി പിഴവു തിരുത്തൽ ഹർജി സമർപ്പിക്കാനുണ്ട്. ദയാഹർജികൾ തള്ളിയാലും 14 ദിവസത്തിനു ശേഷമേ ശിക്ഷ നടപ്പാക്കാനാവൂ.

വധശിക്ഷ നീണ്ടുപോകാൻ സാധ്യതയുള്ളതിനാൽ നിലവിൽ ദയാഹർജി നൽകിയിട്ടുള്ള വിനയ് ശർമ ഒഴികെ 3 പ്രതികളെ ഇന്നു തൂക്കിലേറ്റാമെന്നു തിഹാർ ജയിൽ അധികൃതർ അറിയിച്ചെങ്കിലും കോടതി നിരസിച്ചു. ഒരേ സമയത്തു ചെയ്ത സമാന സ്വഭാവമുള്ള തെറ്റിന് ഒരുമിച്ചു ശിക്ഷ നൽകിയാൽ മതിയെന്ന സുപ്രീം കോടതി വിധി പട്യാല ഹൗസ് കോടതി കണക്കിലെടുക്കുകയായിരുന്നു.