സംസ്ഥാനത്ത് ഇന്ന് (11 ജൂൺ 2020) 83 പേര്‍ക്ക് കൊവിഡ്; 62 പേര്‍ രോഗമുക്തര്‍ ; വൈറസ് ഉടന്‍ ഇല്ലാതാകില്ല; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി, കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

27 പേര്‍ വിദേശത്ത് നിന്നും 37 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. തൃശൂരില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതില്‍ നാല് പേര്‍ കോര്‍പ്പറേഷനിലെ ശുചീകരണത്തൊഴിലാളികളാണ്. നാല് പേര്‍ വെയര്‍ ഹൗസില്‍ ഹെഡ് ലോഡിംഗ് തൊഴിലാളികളുമാണ്.

ഇന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധ സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര 20, ദില്ലി 7, തമിഴ്‌നാട്, കര്‍ണാടക നാല് വീതം, പശ്ചിമബംഗാള്‍, മധ്യപ്രദേശ് ഒന്ന് വീതം.

പോസിറ്റീവായവരുടെ ജില്ല തിരിച്ച് കണക്ക്: തൃശൂര്‍ 25, പാലക്കാട് 13, മലപ്പുറം 10, കാസര്‍കോട് 10, കൊല്ലം 8, കണ്ണൂര്‍ 7, പത്തനംതിട്ട 5, എറണാകുളം 2, കോട്ടയം 2, കോഴിക്കോട് 1.

കണ്ണൂര്‍ ഇരിട്ടി സ്വദേശിയുടെ മരണം കൊവിഡ് മൂലമാണെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശി പി കെ മുഹമ്മദാണ് മരണമടഞ്ഞത്. അദ്ദേഹത്തിന് ഗുരുതരമായ കരള്‍ രോഗമുണ്ടായിരുന്നു. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് 62 പേര്‍ രോഗമുക്തരായെന്നും മുഖ്യമന്ത്രി അറിയിച്ചു.

നെഗറ്റീവായത് ജില്ല തിരിച്ച്: തിരുവനന്തപുരം 16, കൊല്ലം 2, എറണാകുളം 6, തൃശ്ശൂര്‍ 7, പാലക്കാട് 13, മലപ്പുറം 2, കോഴിക്കോട് 3, കണ്ണൂര്‍ 8, കാസര്‍കോട് 5.

സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 133 ആയി. പാലക്കാട് ഇന്ന് 2 ഹോട്ട്‌സ്‌പോട്ട് കൂടി വന്നു. 35 ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴിവാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഈ വൈറസ് ഉടന്‍ ഇല്ലാതാകില്ല


മുഖ്യമന്ത്രിയുടെ വാക്കുകള്‍:

ഈ വൈറസ് ഉടന്‍ ഇല്ലാതാകില്ല. രോഗവ്യാപന തീവ്രത എപ്പോള്‍ കുറയുമെന്നറിയില്ല. ഈ ഘട്ടത്തില്‍ സംസ്ഥാനത്തേക്ക് എത്തിപ്പെട്ടവര്‍ 2,19,492 പേര്‍ എത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് 17.71% 38,881 പേര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 82.29% ശതമാനമാണ്. 1,50,621 പേര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ 63.63% റെഡ് സോണുകളില്‍ നിന്ന് വന്നവരാണ്.

വിദഗ്ദ്ധ സമിതി നിര്‍ദ്ദേശപ്രകാരം മാര്‍ഗനിര്‍ദ്ദേശം പുതുക്കുന്നു. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമുള്ള വിദേശത്ത് നിന്നുള്ളവര്‍ക്ക് മുന്‍ഗണനാ നിര്‍ദ്ദേശം നല്‍കിയ ശേഷം വീടുകളിലേക്ക് പോകാം. പൊലീസിനും ആരോഗ്യവകുപ്പിനും ക്വാറന്റൈന്‍ കൈമാറും. വീട്ടില്‍ സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശ സ്ഥാപനത്തിനാണ്. എന്തെങ്കിലും കുറവുണ്ടെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റും. സുരക്ഷിത ക്വാറന്റീന്‍ ഉറപ്പാക്കാന്‍ വീടുകളിലുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കും. കുട്ടികളും പ്രായമായവരും ഉണ്ടെങ്കില്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കും. നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്റീന്‍ ലംഘിച്ചാല്‍ പൊലീസ് നടപടിയെടുക്കും.

വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സൗകര്യം നല്‍കും. പെയ്ഡ് ക്വാറന്റീന്‍ പ്രത്യേകം ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കും. ഈ രണ്ട് കേന്ദ്രത്തിലും ആവശ്യമായ സൗകര്യവും കര്‍ശന നിരീക്ഷണവും തദ്ദേശ സ്ഥാപനം റവന്യു, പൊലീസ് എന്നിവര്‍ ഉറപ്പാക്കും.

വിമാനം, ട്രെയിന്‍ റോഡ് മാര്‍ഗം മറ്റ് സംസ്ഥാനത്ത് നിന്നും വരുന്നവര്‍ക്ക് ക്വാറന്റീന് പുതിയ മര്‍ഗനിര്‍ദ്ദേശം ഉണ്ട്. കൊവിഡ് പോര്‍ട്ടല്‍ വഴി സത്യവാങ്മൂലം നല്‍കണം. സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ഇതില്‍ തെരഞ്ഞെടുക്കാം. കൊവിഡ് കണ്‍ട്രോള്‍ റൂമോ പൊലീസോ സുരക്ഷിതത്വം ഉറപ്പാക്കും. അല്ലെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ പെയ്ഡ് ക്വാറന്റീന്‍ സൗകര്യമോ ഉറപ്പാക്കും.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം

കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം വരുത്തുന്നു. ഓരോ ദിവസവും രാത്രി 12 മണിക്ക് മുന്‍പ് കണ്ടെയ്ന്‍മെന്റ് സോണ്‍ വിജ്ഞാപനം ചെയ്യും. പഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍. കോര്‍പ്പറേഷനുകളില്‍ സബ് വാര്‍ഡ് തലത്തില്‍. ചന്ത, തുറമുഖം, കോളനി സ്ട്രീറ്റ്, താമസ പ്രദേശം തുടങ്ങിയ പ്രാദേശിക സാഹചര്യം അനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയിക്കാം.

ഒരു വ്യക്തി ലോക്കല്‍ സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായാല്‍, വീട്ടിലെ രണ്ട് പേര്‍ ക്വാറന്റീനില്‍ ആയാല്‍ വാര്‍ഡില്‍ പത്തിലേറെ പേര്‍ നിരീക്ഷണത്തിലായാല്‍, വാര്‍ഡില്‍ സെക്കന്ററി ക്വാറന്റീനില്‍ ഉള്ളവര്‍ തുടങ്ങിയ സാഹചര്യം ഉണ്ടാകുമ്പോള്‍ പ്രത്യേക പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാകും. ഇത് ഏഴ് ദിവസത്തേക്ക് പ്രഖ്യാപിക്കും. നീട്ടുന്ന കാര്യം കളക്ടറുടെ ശുപാര്‍ശ പ്രകാരം തീരുമാനിക്കും.

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പോസിറ്റീവായാല്‍, വീടും ചുറ്റുമുള്ള വീടുകളും ചേര്‍ത്ത് കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റും. ദീര്‍ഘദൂര ട്രെയിനുകളില്‍ വരുന്നവര്‍, ഒരിടത്ത് ഇറങ്ങി അവിടെ നിന്ന് മറ്റൊരു ട്രെയിനില്‍ കയറി യാത്ര തുടര്‍ന്ന് പരിശോധന വെട്ടിക്കുന്നു. അത്തരക്കാരെ കഴിഞ്ഞ ദിവസം കണ്ടെത്തി. അത്തരം നടപടികള്‍ ഒരു തരത്തിലും സ്വീകരിക്കരുത്.