ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതര്‍ അഞ്ചുലക്ഷം കടന്നു. മരണം 15,500 ലേറെ. ജൂലൈ പകുതിയോടെ പത്തുലക്ഷമായേക്കും. പ്രതിദിന രോഗികളുടെ എണ്ണത്തിലും മരണത്തിലും ഇന്ത്യക്കു മുന്നിൽ അമേരിക്കയും ബ്രസീലുംമാത്രം.
മോഡി സർക്കാർ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി അൺലോക്കിന് തുടക്കമിട്ട ജൂണില്‍ രോഗികള്‍ 3.15 ലക്ഷം. മരണം പതിനായിരത്തിലേറെ. ജൂൺ 20 വരെ പ്രതിദിനരോഗികള്‍ 12,000. എന്നാൽ, 20ന് ശേഷം ഇത് പതിനയ്യായിരത്തിലേറെയായി. ശരാശരി പ്രതിദിന മരണം 400.
ജനുവരി 30ന് ആദ്യ രോഗി റിപ്പോർട്ടുചെയ്‌ത് 109 ദിവസത്തില്‍ രോഗബാധിതര്‍ ലക്ഷമെത്തി. എന്നാൽ, രണ്ടുലക്ഷമെത്താൻ വേണ്ടി വന്നത് 25 ദിവസംമാത്രം. വെറും 10 ദിവസംകൊണ്ട് മൂന്നുലക്ഷമെത്തി. എട്ടുദിവസംകൊണ്ട് നാലുലക്ഷമായി. അഞ്ചുലക്ഷമാകാന്‍ വേണ്ടിവന്നത് ആറുദിവസം. കോവിഡ് മരണം അയ്യായിരത്തിൽനിന്ന് പതിനായിരമെത്തിയത് 16 ദിവസത്തില്‍. പതിനയ്യായിരമായി ഉയർന്നത് തുടർന്നുള്ള ഒമ്പതുദിവസംകൊണ്ട്. ഈ തോതിൽ ജൂലൈ ആദ്യവാരത്തിൽ മരണം ഇരുപതിനായിരം കടക്കും.
മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ രോഗികളില്‍ 60 ശതമാനവും. ഒന്നര ലക്ഷത്തിലേറെ രോഗികള്‍ മഹാരാഷ്ട്രയിലാണ്. തമിഴ്‌നാട്ടിലും ഡൽഹിയിലുമായി ഒന്നര ലക്ഷത്തിലേറെയും.
18000 കടന്ന് പ്രതിദിന രോഗികള്‍
രാജ്യത്ത് ആദ്യമായി പ്രതിദിന രോഗികള്‍ 18000 കടന്നു. വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചത് 18203 പേർക്ക്. 407മരണം. 24 മണിക്കൂറിൽ 13940 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 58.24 ശതമാനമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് - 19 : ഇതുവരെ :
●മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച 5024 രോഗികള്‍. മരണം175, ആകെ മരണം ഏഴായിരം കടന്നു. ആകെ രോഗികള്‍ 152765 ലെത്തി.
●മുംബൈയിൽ 112 മരണവും 1298 രോഗികളും.
●തമിഴ്‌നാട്ടിൽ 3645 രോഗികള്‍, 46 മരണം. ആകെ രോഗികള്‍ 74622. മരണം 957. ഡൽഹിയിൽ 3460 പുതിയ രോഗികള്‍, 63 മരണം. ആകെ രോഗികള്‍ 77240. മരണം 2492.
●ഗുജറാത്തിൽ രോഗികള്‍ മുപ്പതിനായിരം കടന്നു. വെള്ളിയാഴ്ച 580 രോഗികള്‍, 18 മരണം. ആകെ മരണം 1772.
●ബംഗാളിൽ 542 രോഗികള്‍, 10 മരണം. ഒഡിഷയിൽ ആകെ രോഗികള്‍ ആറായിരവും കർണാടകയിൽ പതിനൊന്നായിരവും കടന്നു.
●ഡൽഹിയിൽ സ്‌കൂൾ അടവ് ജൂലൈ 31 വരെ നീട്ടി. കോവിഡ് മുക്തനായ ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിൻ ആശുപത്രിവിട്ടു.
●ബംഗാളിൽ രാത്രി കർഫ്യൂവിൽ അയവ്. മെട്രോ ട്രെയിനുകൾ ജൂലൈ ഒന്ന് മുതൽ തുടങ്ങാൻ താൽപ്പര്യപ്പെടും.
●കോൺഗ്രസ് നേതാവ് മനുഅഭിഷേക് സിങ്‌വിക്കും ഭാര്യക്കും കോവിഡ്.
●സമൂഹവ്യാപനം തുടങ്ങിയെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. നിരീക്ഷണം കർക്കശമാക്കാൻ പൊലീസിന് നിർദേശം.