കോവിഡ്‌ - 19 : ഉറവിടം വ്യക്തമല്ലാത്ത പോസിറ്റിവ് കേസുകൾ കൂടുന്നു, ഇന്ന് (13 ജൂലൈ 2020) 449 പേര്‍ക്ക് കൊവിഡ്; 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല; 162 പേര്‍ രോഗമുക്തര്‍; രണ്ട് കൊവിഡ് മരണങ്ങള്‍.



തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 162 പേര്‍ രോഗമുക്തരായെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദേശത്ത് നിന്നെത്തിയ 140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 64 പേര്‍ക്കും രോഗം ബാധിച്ചു. 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. ഇതില്‍ 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47, പത്തനം തിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശൂര്‍ കാസര്‍കോട് 9, ഇടുക്കി 4.

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം ജില്ലയിലെ 74 വയസുള്ള ത്യാഗരാജന്‍, കണ്ണൂര്‍ ജില്ലയിലെ 64 വയസ്സുള്ള അയിഷ എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 12230 സാമ്പിളുകള്‍ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളിലുണ്ട്. ഇന്ന് 713 പേരെയാണ് ആശുപത്രിയിലാക്കിയത്. ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയിലാക്കിയത് ഇന്നാണ്. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 223 ആയെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം നഗരത്തിലെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളും ചവറ, പന്മന, പട്ടണക്കാട്, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, ഓടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, ആറാട്ട് പുഴ, ചെല്ലാനം, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളും പൊന്നാനി, താനൂര്‍ മുന്‍സിപ്പാലിറ്റികളിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വരും. തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാന്‍ പ്രത്യേക ആക്ഷന്‍ പ്ലാനുണ്ടാകും. രണ്ട് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളടക്കം 51 ക്ലസ്റ്ററുകള്‍ സംസ്ഥാനത്തുണ്ട്. ഇവിടങ്ങളില്‍ സമ്പര്‍ക്കവും രോഗബാധയും കണ്ടെത്താനുള്ള ശ്രമം നടക്കുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു.

സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെ ഉള്‍പ്പെടുത്തി ജനങ്ങളുടെ സഹകരണം തേടി മികച്ച ക്വാറന്റൈന്‍ നടപ്പാക്കാനാണ് ശ്രമം. ജനകീയപ്രതിരോധം രോഗം ചെറുക്കാന്‍ വേണം. ചിലര്‍ ഇത് ഗൗരവത്തിലെടുക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. ചില മേഖലകളില്‍ മടുപ്പ് വരുന്നുണ്ട്. വോളണ്ടിയര്‍മാരെ അടക്കം പ്രോത്സാഹിപ്പിക്കണം. കൂടുതല്‍ വോളണ്ടിയര്‍മാരെ ആവശ്യമുണ്ട്. രോഗികളുടെ വര്‍ദ്ധന ഇനിയും കൂടിയാല്‍ വല്ലാതെ പ്രയാസപ്പെടും. റിവേഴ്‌സ് ക്വാറന്റീന്‍ വേണ്ടവര്‍ക്ക് ഐസിയു, വെന്റിലേറ്റര്‍ അടക്കം സൗകര്യങ്ങള്‍ ഇല്ലാതെ പോകും. ആരോഗ്യവകുപ്പ് അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ്. ചികിത്സയുടെ കാര്യത്തില്‍ ആരോഗ്യവകുപ്പിന് എല്ലാ വകുപ്പുകളുടെയും പിന്തുണ ഉറപ്പാക്കും. രോഗമുക്തരായവരില്‍ സന്നദ്ധതയുള്ളവരെ ആരോഗ്യസന്ദേശപ്രചാരകരാക്കും. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പെട്ടെന്ന് തന്നെ തയ്യാറാക്കി റിക്രൂട്ട്‌മെന്റ് പെട്ടെന്ന് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.