KSU സംസ്ഥാന പ്രസിഡണ്ട് വ്യാജ പേരിൽ കോവിഡ് ടെസ്റ്റ് നടത്തി; രോഗം സ്ഥിരീകരിച്ചെന്ന് പഞ്ചായത്ത് പ്രസിഡണ്ട്, പരാതി നൽകി.

കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത് വ്യാജ പേരിൽ തന്റെ കോവിഡ് ടെസ്റ്റ് നടത്തിയെന്ന് പഞ്ചായത്ത് പ്രസിഡണ്ടിന്റെ പരാതി. തിരുവനന്തപുരം പോത്തൻകോട് പഞ്ചായത്തിന്റെ പ്രസിഡണ്ടാണ് കെ എസ് യുവിന്റെ സംസ്ഥാന പ്രസിഡണ്ട് കോവിഡ് ടെസ്റ്റ് വ്യാജ പേരിൽ നടത്തിയ ശേഷം മുങ്ങിയതായി പൊലീസിൽ പരാതി നൽകിയിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കെഎം അബി എന്ന പേരിലാണ് അഭിജിത്ത് ടെസ്റ്റ് നടത്തിയത്. ടെസ്റ്റിൽ റിസൾട്ട് പൊസിറ്റീവായതോടെ ആള് മുങ്ങിയെന്നും പഞ്ചായത്ത് പ്രസിഡണ്ട് ആരോപിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അട്ടിമറിക്കാനും നാട്ടിൽ മുഴുവൻ രോഗം പടർത്താനുമാണ് നേതാവ് ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

കെ എം അബി, തിരുവോണം എന്ന മേൽവിലാസത്തിലാണ് അഭിജിത്ത് എത്തിയത്. കെഎസ്‍യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടേതാണ് ഈ മേൽവിലാസമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നു. സംഭവം വിവാദമായതോടെ താൻ പരിശോധനയ്ക്ക് വിധേയനായതായി വെളിപ്പെടുത്തി അഭിജിത്ത് രംഗത്തെത്തി. പരിശോധനയ്ക്ക് നൽകിയ മേൽവിലാസത്തിലെ വീട്ടിൽ തന്നെ ക്വാറന്റീനിലാണെന്നാണ് കെ എം അഭിജിത് വിശദീകരിക്കുന്നത്. 

എന്തുകൊണ്ടാണ് പേര് തെറ്റായ് നൽകി കബളിപ്പിക്കാൻ ശ്രമിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം അഭിജിത്ത് ഇതുവരെ ഫേസ്ബുക്കിലോ മറ്റോ പോസ്റ്റ് ചെയ്തിട്ടില്ല. തിരുവനന്തപുരത്തടക്കം നടന്ന വലിയ പ്രതിഷേധ സമരങ്ങളിൽ ഇദ്ദേഹം കഴിഞ്ഞദിവസങ്ങളിൽ പങ്കെടുത്തിരുന്നു. വലിയ തോതിലുള്ള രോഗ വ്യാപനത്തിന് ഇത് കാരണമാകുമോയെന്ന ആശങ്ക നിലവിലുണ്ട്. തിരുവനന്തപുരത്തെ സമരങ്ങളിൽ പങ്കെടുത്ത രണ്ട് കെ എസ് യു നേതാക്കളും ഒരു എബിവിപി നേതാവും ഇതിനകം തന്നെ കോവിഡ് ബാധിതരായിട്ടുണ്ട്.

സംസ്ഥാനത്ത് സെപ്തംബർ 11 മുതൽ വിവിധയിടങ്ങളിൽ നടന്നുവരുന്ന സമരങ്ങളിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി നേതാക്കളിൽ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ഇന്നത്തെ വാർത്താ സമ്മേളനത്തിൽ പറയുകയുണ്ടായി. കൊല്ലം നഗരത്തിൽ 4 പേർ, തിരുവനന്തപുരം സിറ്റിയിൽ 3 പേർ, തൃശ്ശൂർ റൂറലിൽ 2 പേർ, ആലപ്പുഴ. കോഴിക്കോട് റൂറൽ, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിൽ ഒരാൾ വീതം എന്നിങ്ങനെയാണ് പ്രാഥമിക റിപ്പോർട്ട്. ഇത് ഇപ്പോൾ ലഭ്യമായ കണക്കുകളാണ്. സമരത്തിൽ പങ്കെടുത്ത കൂടുതൽപ്പേർക്ക് രോഗബാധയുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ കൃത്യമായ കണക്ക് ഇപ്പോൾ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷാ പ്രോട്ടോകോൾ പാലിക്കാതെ സമരത്തിനിറങ്ങിയ അവരിൽ നിന്ന് എത്ര പേർക്ക് പടർന്നുവെന്നത് മനസ്സിലാക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി ജലീലിനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തിയ സമരങ്ങളിൽ പങ്കെടുത്ത നിരവധി പേർക്കാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. രണ്ട് കെഎസ് യു നേതാക്കൾക്കും ഒരു എബിവിപി നേതാവിനും രോഗബാധയുണ്ടായത് നേരത്തെ തന്നെ വാർത്തയായിരുന്നു. ഇരുപതോളം പൊലീസുകാർക്കും തിരുവനന്തപുരം നഗരത്തിൽ മാത്രം രോഗബാധയുണ്ടായി.