കാര്‍ഷിക ബിൽ : പ്രതിഷേധം ശക്തിയാർജ്ജിക്കുന്നു, നാളെ ഭാരത് ബന്ദ് ; ഡൽഹി അതീവ ജാഗ്രതയിൽ...


ന്യൂഡൽഹി : കാര്‍ഷിക ബില്ലിനെതിരെ ആളിക്കത്തി കര്‍ഷക പ്രക്ഷോഭം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. അതേ സമയം ദില്ലിയിലേക്ക് മര്‍ച്ചുനടത്താന്‍ ഹരിയാനയിലെ കര്‍ഷകര്‍ ഇന്നലെയും ശ്രമിച്ചു. പക്ഷെ പോലീസ് കര്‍ഷകരെ ഹരിയാനയിലെ പാനിപത്തില്‍ തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

ഇന്ന് മുതല്‍ റെയില്‍ - ലോക്കോ സമരത്തിലേക്ക് അടക്കം കര്‍ഷക പ്രക്ഷോഭം നീങ്ങും. നാളെ ദേശീയ ബന്ദും ആചരിക്കും. കര്‍ഷകര്‍ നിരന്തരം ദില്ലിയിലേക്ക് മാര്‍ച്ചു നടത്താന്‍ ശ്രമിക്കുന്നതിനാല്‍ അതിര്‍ത്തിയില്‍ ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ആളിക്കത്തുന്നു. ഹരിയാനയിലെ അംബാലയിലും പഞ്ചാബിലെ അമൃത്സറിലും കര്‍ഷകര്‍ സംഘടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കര്‍ഷകര്‍ ഹരിയാനയിലെ അംബാലക്കടുത്തുള്ള പാനിപത്തില്‍ നിന്ന് ദില്ലിയിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചങ്കിലും പോലീസ് കര്‍ഷകരെ തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

നിരവധി കർഷകർക്കാണ് പരിക്കേറ്റത്. വിവിധ കര്‍ഷക സംഘടനകള്‍ ഇന്നുമുതല്‍ 26 വരെ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ട്രെയിൻ ഗതാഗതമടക്കം തടഞ്ഞുള്ള പ്രതിഷേധമാകും ഇന്ന് മുതല്‍ അരങ്ങേറുക.നാളെ ഭാരത് ബന്ദിനും ദേശീയ കര്‍ഷക സംയുക്ത സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

വലിയ പിന്തുണയാണ് വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നടക്കം നാളെ നടത്തുന്ന ദേശീയ പ്രതിഷേധത്തിന് ലഭിക്കുന്നത്. എസ്എഫ്‌ഐ ഉള്‍പ്പെടെ എല്ലാ ഇടത് വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമാകും.

രാജ്യം സാക്ഷിയാകുന്ന ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭമാകും നാളെ നടക്കുക. അതേ സമയം ദില്ലിയിലേക്ക് മാര്‍ച്ചു നടത്താനുള്ള നീക്കം മുന്നില്‍കണ്ട് ദില്ലി അതിര്‍ത്തികളില്‍ പോലീസ് വ്യന്യാസം ശക്തമാക്കിയിട്ടുണ്ട്.