സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്ന 'ഉപേക്ഷിച്ച KSRTC ബസ്സുകളുടെ ചിത്രം' യാഥാർഥ്യമോ ? ഇപ്പോഴത്തെ അവസ്ഥ എന്താണ്.. വായിക്കാം...

സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെ കെഎസ്ആര്‍ടിസിയുടെ കാടുപിടിച്ച് കിടന്ന പാര്‍ക്കിംഗ് സ്ഥലം ക്ലീനാക്കി. കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ബിജുപ്രഭാകറിന്റെ നിര്‍ദ്ദേശപ്രകാരമാണ് കാടു പിടിച്ച സ്ഥലം വൃത്തിയാക്കിയത്.

എറണാകുളം ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കാരക്കാമുറി ഗ്യാരേജിനുള്ളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലമാണ് കാടുപിടിച്ച് കിടന്നിരുന്നത്. ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലം കാട് കയറി കിടന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളും വാര്‍ത്തയായത് സിഎംഡിയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം എറണാകുളത്തേയും, തേവര, പിറവം ഡിപ്പോകളിലേയും ഉള്‍പ്പെടെയുള്ള 138 ഓളം ബസുകളാണ് ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നത്. അതില്‍ 46 ബസുകള്‍ മാത്രമാണ് ഇപ്പോള്‍ ദിവസേന സര്‍വ്വീസ് നടത്തുന്നത്. ഡിപ്പോയുടെ ഏറ്റവും പിറക് വശത്ത് വൃത്തിയായി സൂക്ഷിക്കുമെങ്കിലും അടുത്ത ദിവസങ്ങളില്‍ പെയ്ത മഴയില്‍ വള്ളിചെടികള്‍ വേഗത്തില്‍ വളര്‍ന്നാണ് പെട്ടെന്ന് കാടു പിടിച്ച അവസ്ഥയുണ്ടായതെന്ന് ഡിടിഒ അറിയിച്ചു.

ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ഗ്യാരേജുകളിലും ബസുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുവാന്‍ ഡിപ്പോ അധികൃതര്‍ക്ക് സിഎംഡി നിര്‍ദ്ദേശം നല്‍കി. ഇത് കൂടാതെ ബസ് യഥാസമയം ചലപ്പിച്ച് അത് വര്‍ക്കിംഗ് കണ്ടീഷനില്‍ നിര്‍ത്തണമെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും അത് പാലിക്കാത്ത ഡിപ്പോ എഞ്ചിനീയര്‍മാരുടെ പേരില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും സിഎംഡി അറിയിച്ചു.