ആശ്വാസ വാർത്ത : രാജ്യത്ത് രണ്ട് കോവിഡ്-19 വാക്സിന് ഉപാധികളോടെ അനുമതി.


കൊവിഡ് പ്രതിരോധത്തിന്‍റെ നിര്‍ണായക ഘട്ടത്തില്‍ രാജ്യം. പരിശോധനകളില്‍ ഫലപ്രദമെന്ന് കണ്ടെത്തിയ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് രാജ്യത്ത് അനുമതി. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നടത്തിയ പത്രസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. വാക്സിന് ഉപാധികളോടെയാണ് അടിയന്തിര അനുമതി നല്‍കിയിരിക്കുന്നത്.

കൊവിഷീല്‍ഡ്, കൊവാക്സിന്‍ തുടങ്ങിയ വാക്സിനുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് വാക്സിനുകള്‍ക്കുമായി ആറ് കോടിയോളം ഡോസേജ് ഇതിനോടകം നിര്‍മിച്ച് ക‍ഴിഞ്ഞുവെന്നും ഉടന്‍ തന്നെ ഇത് വിതരണം ചെയ്യുമെന്നും പത്രസമ്മേളനത്തില്‍ അറിയിച്ചു.

വാക്സിന്‍ 70.42 ശതമാനം ഫലപ്രദമെന്ന് ഡിജിസിഐ അറിയിച്ചു. അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനാണ് വാക്സിന് അനുമതി നല്‍കിയത്. ചൊവ്വ ബുധന്‍ ദിവസങ്ങള്‍ക്കുള്ളില്‍ വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാക്സിന്‍ വിതരണത്തിന്‍റെ മുന്‍ഗണനാ പട്ടിക കേന്ദ്ര നിര്‍ദേശ പ്രകാരം നേരത്തെ തന്നെ സംസ്ഥാനങ്ങള്‍ തയ്യാറാക്കിയിരുന്നു ഇത് പാലിച്ചുകൊണ്ടായിരിക്കും സംസ്ഥാനങ്ങളില്‍ വാക്സിനേഷന്‍ നടക്കുക.

വാക്സിന്‍ വിതരണത്തിന് മുന്നോടിയായി ഇന്നലെ രാജ്യത്ത് വിവിധയിടങ്ങളില്‍ നടത്തിയ ഡ്രൈറണ്ണും വാക്സിന്‍റെ ഫലപ്രദമായ വിതരണത്തിന് സഹായകരമാവും.

കൊവിഡ് പ്രതിരോധത്തിനുളള വാക്സിനുകളുടെ അടിയന്തിര ഉപയോഗത്തിന് ഇന്ന് അനുമതി നൽകിയേക്കും. രാവിലെ 11 മണിക്ക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

കൊവിഡ് പ്രതിരോധത്തിന് രണ്ട് വാക്സിനുകൾക്ക് നിയന്ത്രിത ഉപയോഗ അനുമതി നൽകണമെന്നാണ് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതി ശുപാർശ ചെയ്തിരിക്കുന്നത്.

ഓസ്‌ഫർഡ് യൂണിവേഴ്സിറ്റിയും അസ്ട്രാ സെനക്കയും ചേർന്നു വികസിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന വാക്സിനാണ് കൊവി ഷീൽഡ്.

ഭാരത് ബയോടെക് നിര്‍മിക്കുന്നതാണ് കൊവാക്സിന്‍. വാക്സിന്‍ വന്നു എന്നതുകൊണ്ട് നിലവിലെ മുന്‍കരുതലുകളില്‍ ലാഘവം കാണിക്കരുതെന്നും മു‍ഴുവന്‍ ആളുകള്‍ക്കും വാക്സിന്‍ ലഭ്യമാക്കുന്നില്ല എന്നതുകൊണ്ടുതന്നെ വാക്സിന്‍ വന്നതുകൊണ്ട് മാത്രം രാജ്യം പൂര്‍ണമായും വൈറസ് മുക്തമായെന്ന് കരുതരുതെന്നും ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.