സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി മുന്നോട്ട്



ആലക്കോട്

ഇരിക്കൂര്‍ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി സജി കുറ്റ്യാനിമറ്റം കിഴക്കന്‍ മലയോര മക്കളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി മുന്നോട്ട്. പ്രചാരണം ഓരോ ദിവസം മുന്നോട്ട് പോകുമ്പോഴും ഇടതുപക്ഷ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ദ്ധിച്ച് വരികയാണ്. അതുറപ്പിക്കുന്നതാണ് സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥി സജി കുറ്റ്യാനിമറ്റത്തിന് ലഭിക്കുന്ന സ്വീകാര്യത. കൂടപ്രത്ത് എത്തിയ സജിയെ സ്വീകരിക്കാന്‍ മുന്നിലുണ്ടായിരുന്നത് ചിറ്റടി എഎല്‍പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയും ഓട്ടിസം ബാധിച്ച് ചലനങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന അഖിന പ്രേമരാജാണ്. അമ്മയുടെ കൈയ്യും പിടിച്ചെത്തിയ അഖിന സ്ഥാനാര്‍ഥിയെ രക്തഹാരം നല്‍കി സ്വീകരിച്ചത് വലിയ ആവേശമായി. രാവിലെ തിമിരിയിലെ ഏളയാട് നിന്നും ആരംഭിച്ച പ്ര്യടനം മലമടക്കുകള്‍ താണ്ടി തിമിരി, പെരിങ്ങാല സൗത്ത്, കൂടപ്രം, ചെക്കിച്ചേരി, ചിറ്റടി, പെരുവട്ടം, കുണ്ടേരി, മൂന്നാംക്കുന്ന്, രയരോം, നെടുവോട്, മുതുശ്ശേരി, താളിപ്പാറ,  അരിവിളഞ്ഞപൊയില്‍, ശാന്തിപുരം, ഉദയഗിരി, ലഡാക്ക്, വായിക്കമ്പ, ചീക്കാട്, മണക്കടവ്, കാര്‍ത്തികപുരം, പൂവ്വഞ്ചാല്‍, അരങ്ങം, ആലക്കോട്, ഒറ്റത്തൈ പ്രദേശങ്ങള്‍ സഞ്ചരിച്ച്  ഫര്‍ലോംങ്ങരയില്‍ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥി സജി കുറ്റ്യാനിമറ്റം, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍, സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം എം കരുണാകരന്‍, ആലക്കോട് ഏരിയാ സെക്രട്ടറി പി വി ബാബുരാജ്, സിപിഐ ജില്ലാ കമ്മിറ്റിയംഗം വി ജി സോമന്‍, കെ എസ് ചന്ദ്രശേഖരൻ, എൻ എം രാജു, കെ ടി സുരേഷ്കുമാര്‍, സാജു സേവ്യർ, ബിജു പുതുക്കള്ളില്‍, പി രാമചന്ദ്രന്‍, രാജേഷ് മാത്യു പുതുപ്പറമ്പില്‍, ജെയ്മി ജോര്‍ജ്ജ്, കെ ശ്രീജിത്ത്, ഡെന്നീസ് വാഴപ്പള്ളില്‍, ജെയ്സൺ പല്ലാട്ട് എന്നിവര്‍ സംസാരിച്ചു.