നൃത്തം ചെയ്ത മെഡിക്കൽ വിദ്യാർത്ഥികളായ ജാനകിയ്ക്കും നവീനുമെതിരായ സൈബര്‍ ആക്രമണം; അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ പരാതി.

തൃശ്ശൂര്‍ : മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകിയ്ക്കും നവീനുമെതിരായ സൈബര്‍ ആക്രമണത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ പരാതി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

കൃഷ്ണരാജിനെതിരെ 153 A ഉള്‍പ്പടെ ചുമത്തി കേസെടുക്കണമെന്നാണ് പരാതി

വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വീഡിയോക്കെതിരെ മതസ്പര്‍ധ വളര്‍ത്തും വിധം പോസ്റ്റിട്ടുവെന്ന് പരാതിയില്‍ വ്യക്തമായി പറയുന്നുണ്ട്.

കൊച്ചി സ്വദേശി അഡ്വ എസ് കെ ആദിത്യനാണ് പരാതിക്കാരന്‍. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.

ഇരുവരും ചെയ്ത മുപ്പത് സെക്കന്റ് വീഡിയോയ്‌ക്കെതിരെയാണ് സംഘപരിവാര്‍ ആക്രമണം നടന്നത്. വിദ്വേഷപ്രതികരണവുമായി അഭിഭാഷകന്‍ കൃഷ്ണരാജായിരുന്നു രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു അത്.


കൃഷ്ണ രാജിന്റെ പരാമര്‍ശം ഇങ്ങനെ : ”ജാനകിയും നവീനും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വൈറല്‍ ആകുന്നു.

ജാനകി എം ഓംകുമാറും നവീന്‍ കെ റസാക്കും ആണ് വിദ്യാര്‍ത്ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്.

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.”