ബിജെപി തിരഞ്ഞെടുപ്പ് കുഴൽപ്പണ കേസ് : 10 പ്രതികളെ തിരിച്ചറിഞ്ഞു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടില്‍നിന്ന് കോടികള്‍ വെട്ടിച്ചത് കുഴല്‍പ്പണ കവര്‍ച്ചയാക്കിയ സംഭവത്തില്‍ 10 പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.

പ്രതികളെ പിടികൂടാനും തുടരന്വേഷണത്തിനു മായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ചാലക്കുടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുളള സംഘത്തിനാണ് അന്വേഷണ ചുമതല.

എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കായുള്ള ഫണ്ടിനെച്ചൊല്ലിയായിരുന്നു വിവാദം. വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കായി 12 കോടിരൂപയുടെ ഫണ്ടാണെത്തിയത്. ഏപ്രില്‍ രണ്ടിന് മംഗളൂരു വഴിയാണ് ഇത് കൊണ്ടുവന്നത്.

വയനാട്ടില്‍ രണ്ടുകോടി നല്‍കി . ബാക്കി 10 കോടി രൂപയുമായി പോകവെ കൊടകരവച്ച് വാഹനാപകടമുണ്ടാക്കി കാറും പണവും തട്ടുകയായിരുന്നു. കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയായ കോണ്‍ട്രാക്ടര്‍ ധര്‍മരാജന്‍ കൊടകര പൊലീസില്‍ പരാതി നല്‍കി.

റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിന് കൊച്ചിയിലേക്ക് കൊണ്ടുപോകുന്ന 25 ലക്ഷവും കാറും തട്ടിയെടുത്തെന്നായിരുന്നു പരാതി. പൊലീസ് അന്വേഷണത്തില്‍ കാര്‍ പൊളിച്ചനിലയില്‍ കണ്ടെത്തി.

എന്നാല്‍ 25 ലക്ഷമല്ല കാറിലുണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിച്ച സൂചന. തെരഞ്ഞെടുപ്പിനായുള്ള പണക്കടത്താണെന്നും വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ ബി ജെ പി നേതാവിന്റെ അടുപ്പക്കാരനാണ് ധര്‍മ്മരാജന്‍.

ബിജെപിയുടെ തൃശൂര്‍ ജില്ലാഭാരവാഹികളിലൊരാളുടെ നിര്‍ദ്ദേശ പ്രകാരം പ്രൊഫഷണല്‍ സംഘമാണ് പണം തട്ടിയെടുത്തതെന്നാണ് വിവരം. ഈ നേതാവും സംസ്ഥാന നേതൃത്വത്തിന്റെ ഇഷ്ടക്കാരനാണ്.

കവര്‍ച്ചാ നാടകം ഉണ്ടാക്കി ഫണ്ട് വെട്ടിച്ച സംഭവം ബിജെപിക്കകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ദേശീയ നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം നേതാക്കള്‍