ഡിസൈനിങ് വിപ്ലവത്തിന് തുടക്കം കുറിച്ച അഡോബി സോഫ്റ്റ്വെയർ കമ്പനിയുടെ സ്ഥാപകൻ ചാൾസ് ജെഷ്ക്കെ അന്തരിച്ചു.

പബ്ലിഷിങ്, ഡിസൈന്‍ സോഫ്റ്റ് വെയര്‍ രംഗത്തെ അതികായരായ അഡോബിയുടെ സഹസ്ഥാപകനും പിഡിഎഫ് ഫയല്‍ ഫോര്‍മാറ്റ് വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത ചാള്‍സ് ചക് ജെഷ്‌കെ അന്തരിച്ചു. 81കാരനായ ജെഷ്‌കെയുടെ മരണം കമ്പനി തന്നെയാണ് പുറത്തുവിട്ടത്. ടെക്‌നോളജി വ്യവസായ മേഖലയ്ക്കും അഡോബിക്കും ഇതു വലിയ നഷ്ടമാണെന്നും പതിറ്റാണ്ടുകളായി തങ്ങളുടെ മാര്‍ഗദര്‍ശകനായിരുന്നുവെന്നും അഡോബി സിഇഒ ശാന്തനു നാരായണ്‍ കമ്പനി ജീവനക്കാര്‍ക്ക് അയച്ച ഇ‑മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. 

ജെഷ്‌കെയും ജോണ്‍ വാര്‍നോക്കും ചേര്‍ന്നാണ് പബ്ലിഷിങ് രൂപകല്പനാരംഗത്ത് വിപ്ലവം സൃഷ്ടിച്ച അഡോബി സോഫ്റ്റ്‌വെയറുകള്‍ക്ക് തുടക്കമിട്ടത്. പേജ്മേക്കര്‍, ഇന്‍ഡിസൈന്‍, അക്രോബാറ്റ് റീഡര്‍, ഇല്ലസ്‌ട്രേറ്റര്‍, ഫോട്ടോഷോപ്പ്, പ്രീമിയര്‍ പ്രോ തുടങ്ങിയ സോഫ്റ്റ്‌വെയറുകളുടെ നിര തന്നെ ഇരുവരും ചേര്‍ന്ന് വിപണിയിലിറക്കുകയും ലോകമൊട്ടാകെ വലിയ സ്വീകാര്യത നേടുകയും ചെയ്തു. 

കാര്‍നീജ് മെലന്‍ യൂണിവേഴ്‌സിറ്റില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ശേഷം സിറോക്‌സ് ഓള്‍ട്ടോ റിസര്‍ച് സെന്ററിലാണ് ജെഷ്‌കെ ആദ്യമായി ജോലി തുടങ്ങിയത്. ഇവിടെ വച്ചാണ് വാര്‍നോക്കിനെ കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും 1982ല്‍ ഇവിടം വിടുകയും അഡോബി എന്ന പേരില്‍ പുതിയ കമ്പനി ആരംഭിക്കുകയുമായിരുന്നു. 2009ല്‍ നാഷണല്‍ മെഡല്‍ ഓഫ് ടെക്‌നോളജി പുരസ്‌ക്കാരം നല്‍കി പ്രസിഡന്റ് ബാരക് ഒബാമ ഇരുവരേയും ആദരിച്ചിരുന്നു. 1992 ല്‍ ജെഷ്കെയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയതും പിന്നീട് മോചനദ്രവ്യം നല്‍കി വിട്ടയച്ചതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. പിന്നീട് സംഘത്തിലെ എല്ലാവരും പൊലീസ് പിടിയിലായിരുന്നു.