ജനകീയ സർക്കാരിന്റെ രണ്ടാം ദൗത്യം; സത്യപ്രതിജ്ഞ 3:30 ന്‌ ആരംഭിച്ചു, തത്സമയം കാണാം

തിരുവനന്തപുരം : പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് റ്റിവി ചാനലുകൾക്കു പുറമെ കേരള സർക്കാർ വെബ്‌സൈറ്റിലൂടെയും സാമൂഹികമാദ്ധ്യമങ്ങളിലൂടെയും ലൈവായി കാണാം. കേരള ഗവൺമെന്റ് ഫേസ്ബുക്ക് പേജ്  (facebook.com/keralainformation), മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് ( https://www.facebook.com/CMOKerala ), ഐപിആർഡി കേരള യു ട്യൂബ് ചാനൽ  (youtube.com/iprdkerala), കേരളസർക്കാർ വെബ്‌സൈറ്റ്  (kerala.gov.in)    പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പ് എന്നിവയിൽ ലൈവായിരിക്കും. 3 30-നാണു സത്യപ്രതിജ്ഞ ആരംഭിച്ചത്. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പാണു സൗകര്യമൊരുക്കുന്നത്.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അത്യപൂര്‍വ്വ സംഗീതാവിഷ്‌കാരം. മഹാന്മാരും പ്രശസ്തരുമായ 54 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ വെര്‍ച്വലായി വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 മുതല്‍ ആരംഭിച്ചിരുന്നു..

ഡോ. കെ.ജെ. യേശുദാസ്, എ.ആര്‍. റഹ്മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍,  ശങ്കർ മഹാദേവൻ, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസ്യ, ഉണ്ണിമേനോന്‍, ശ്രീനിവാസ്, ഉണ്ണികൃഷ്ണന്‍, വിജയ് യേശുദാസ്, മധുബാലകൃഷ്ണന്‍, ശ്വേതാമോഹന്‍, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, ശരത്, ബിജിബാല്‍, രമ്യാനമ്പീശന്‍, മഞ്ജരി, സുധീപ്കുമാര്‍, നജിം അര്‍ഷാദ്, ഹരിചരന്‍, മധുശ്രീ, രാജശ്രീ, കല്ലറ ഗോപന്‍, അപര്‍ണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണൻ,   രഞ്ജിനി ജോസ് ,പി കെ മേദിനി ,മുരുകൻ കാട്ടാക്കട എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടര്‍ഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകുന്നത്. സമര്‍പ്പാവതരണം നടത്തിയത് മമ്മൂട്ടിയാണ്.

ഇ.എം.എസ് മുതല്‍ പിണറായിവരെയുള്ളവര്‍ നയിച്ച സര്‍ക്കാരുകള്‍ എങ്ങനെ കേരളത്തെ മാറ്റുകയും വളര്‍ത്തുകയും ചെയ്തു എന്ന് വിളംബരം ചെയ്യുന്നതാണ് ഈ സംഗീത ആല്‍ബം. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആല്‍ബം മലയാളത്തില്‍ ആദ്യത്തേതാണ്. പ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ ടി.കെ. രാജീവ്കുമാറാണ് ആശയാവിഷ്‌കാരം നിര്‍വഹിച്ചത്. രമേശ് നാരായണന്‍ സംഗീതം ചിട്ടപ്പെടുത്തി.  ആർ എസ് ബാബു ആണ് പ്രോജക്ട് കോഡിനേറ്റർ. മണ്‍മറഞ്ഞ കവികളുടേതിന് പുറമെ പ്രഭാവര്‍മ്മ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികളും ഉപയോഗിച്ചു. ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള മീഡിയ അക്കാദമിയുമാണ്.