ലോക്ക്ഡൗണിൽ യാത്ര ചെയ്യാൻ e-പാസ്സ് ലഭിക്കാൻ എന്ത് ചെയ്യണം, വായിക്കാം ഇവിടെ...

ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഓണ്‍ലൈന്‍ ആയി പാസിന് അപേക്ഷിക്കാനുളള സംവിധാനം നിലവില്‍ വന്നു. അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടതെങ്കിലും ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ഹോം നഴ്സുമാര്‍ എന്നിങ്ങനെ സ്വന്തമായി ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ ജില്ല വിട്ട് യാത്ര ചെയ്യുന്നതിനും ഇ-പാസ് ആവശ്യമാണ്. അടുത്ത ബന്ധുവിന്‍റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികില്‍സാ ആവശ്യത്തിനായി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. ഇ-പാസ് ഉപയോഗിച്ച് യാത്രചെയ്യുമ്പോള്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കൂടി കരുതണം.
https://pass.bsafe.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് ഇ-പാസിന് അപേക്ഷിക്കേണ്ടത്. ഈ വെബ്സൈറ്റില്‍ പ്രവേശിച്ച് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നല്‍കണം. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ എല്ലാ ദിവസവും യാത്ര ചെയ്യുന്നവര്‍ പേജിന് മുകളിലെ ബന്ധപ്പെട്ട കോളം ടിക്ക് ചെയ്യണം. എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തി അപേക്ഷ സമര്‍പ്പിക്കാം. 
 അപേക്ഷിച്ച ശേഷം പാസിന്‍റെ നിലവിലെ അവസ്ഥ അറിയാനും ഇതേ വെബ്സൈറ്റില്‍ സംവിധാനം ഉണ്ട്. ഇതിനായുളള ഭാഗത്ത് ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പരും ജനന തീയതിയും നല്‍കിയാല്‍ മതിയാകും. പാസ് ഡൗണ്‍ലോഡ് ചെയ്ത ശേഷം മൊബൈല്‍ ഫോണില്‍ പരിശോധകരെ കാണിക്കാം. പ്രിന്‍റ് ചെയ്യണമെന് നിര്‍ബന്ധമില്ല.

വാക്സിനേഷന്‍ എടുക്കാന്‍ പോകുന്നവര്‍, വളരെ അത്യാവശ്യത്തിന് വീടിന് സമീപത്തുളള കടകളില്‍ പോകുന്നവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കേണ്ടതില്ല. ഇവര്‍ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം കൈയ്യില്‍ കരുതിയാല്‍ മതിയാകും. ഇതിന്‍റെ മാതൃകയും ഇതേ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുത്ത് പൂരിപ്പിക്കുകയോ അതേ മാതൃകയില്‍ വെളളക്കടലാസില്‍ തയ്യാറാക്കുകയോ ചെയ്യാം