കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തുന്ന ത്രിതല സുരക്ഷാ സംവിധാനമാണു ട്രിപ്പിള്‍ ലോക്ഡൗണ്‍. കോവിഡ് രോഗികളുടെ എണ്ണമേറിയപ്പോള്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലും പൊന്നാനിയിലും നേരത്തേ പരീക്ഷിച്ചു വിജയിച്ച നടപടിയാണ് നാലു ജില്ലകളില്‍ ഏര്‍പ്പെടുത്തുന്നത്.
ലോക്ക് ഒന്ന്
ജില്ലയിലെ വാഹനഗതാഗതവും പൊതുജനസഞ്ചാരവും കര്‍ശനമായി നിയന്ത്രിക്കും.
അവശ്യസര്‍വീസുകള്‍ക്കൊഴികെ എല്ലാവര്ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാക്കും. പ്രധാന പാതകളിലെല്ലാം ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ച്, പരിശോധിച്ചു മാത്രമേ വാഹനങ്ങള്‍ കടത്തിവിടൂ. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടി. വാഹനം പിടിച്ചെടുക്കും. മാസ്ക്, ആളകലം തുടങ്ങി പതിവു പരിശോധനകളും നടപടിയും കൂടുതല്‍ ഊര്‍ജിതമാക്കും. കൂട്ടംകൂടുന്നവരെ അറസ്റ്റ് ചെയ്യും.
ലോക്ക് രണ്ട്
വന്‍തോതില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത മേഖലകള്‍, കണ്ടെയ്ന്മെന്റ് സോണുകള്‍ എന്നിവയെ വിവിധ സോണുകളായി തിരിച്ചു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇവിടെനിന്ന് അകത്തേക്കും പുറത്തേക്കും പ്രവേശനം അനുവദിക്കില്ല. ഓരോന്നു മാത്രമുള്ള എന്‍ട്രി, എക്സിറ്റ് പോയിന്റുകളില്‍ കര്‍ശന പരിശോധന. ജനം വീടുകള്‍ക്കുള്ളില്‍ത്തന്നെ കഴിയുന്നു എന്നുറപ്പുവരുത്താന്‍ ഡ്രോണുകളുപയോഗിച്ചുള്ള ഏരിയല്‍ നിരീക്ഷണം നടത്തും. വിവിധ സോണുകളുടെ ചുമതല ഓരോ സീനിയര്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനായിരിക്കും. കണ്ടെയ്ന്മെന്റ് സോണുകളിലുള്ളവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചുനല്‍കാനുള്ള സംവിധാനം പോലീസ് ഒരുക്കും.
ലോക്ക് മൂന്ന്
ക്വാറന്റൈനിലുള്ളവര്‍ പുറത്തിറങ്ങുന്നില്ല എന്നുറപ്പുവരുത്താന്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയാണിത്.
ക്വാറന്റൈനിലുള്ളവര്‍ താമസിക്കുന്ന 10 വീടുകള്‍ക്ക് ഒരു പോലീസുകാരന് വീതം എന്ന നിലയില്‍ സേനയെ വിന്യസിക്കും.
മേഖലയില്‍ ഫ്ളൈയിംഗ് സ്ക്വാഡ് നിരീക്ഷണവും 2530 വീടുകള്‍ക്ക് ഒരു മോട്ടോര്‍ സൈക്കിള്‍ പട്രോളിംഗും ഏര്‍പ്പെടുത്തും. ദിവസം മൂന്നു തവണ ഓരോ വീടുകളിലും പോലീസെത്തി ക്വാറന്റൈനിലുള്ളവര്‍ വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തും.
പുറത്തുനിന്നുള്ളവര്‍ ഇവിടേക്ക് എത്താതെ നിരീക്ഷിക്കും. ക്വാന്റൈന്‍ ലംഘിക്കുന്നവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്കു മാറ്റുകയും ഇവരുടെ പേരില്‍ ക്രിമിനല്‍ കേസ് ചുമത്തുകയും ചെയ്യും. ക്വാറന്റൈന് ലംഘിക്കുന്നതിനു കുടുംബാംഗങ്ങള്‍ സഹായിച്ചതായി വ്യക്തമായാല്‍ അവര്‍ക്കെതിരെയും കേസെടുക്കും.