വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രിം കോടതി. 2016 ഡിസംബര്‍ രണ്ടിലെ ഒരു കരാറുമായി ബന്ധപ്പെട്ട കേസിലാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്.
ഇക്കാലത്ത് വാട്സാപ്പ് സന്ദേശങ്ങളുടെ എങ്ങനെയാണ് തെളിവായി പരിഗണിക്കുകയെന്നും സോഷ്യല്‍ മീഡിയയില്‍ എന്തും നിര്‍മിക്കുകയും ഡിലീറ്റ് ചെയ്യുകയും ചെയ്യാം കോടതി നിരീക്ഷിച്ചു. പ്രത്യേകിച്ച് വ്യാപാര കരാറുകളില്‍ വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനും വിവിധ കമ്പനികളുടെ കണ്‍സോര്‍ഷ്യവുമായി ഉണ്ടാക്കിയ കരാറിലാണ് കേസിന്റെ തുടക്കം. നഗരത്തിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ടായിരുന്നു കരാര്‍ ഒപ്പിട്ടിരുന്നത്. എന്നാല്‍ പിന്നീട് കണ്‍സോര്‍ഷ്യത്തിലുള്‍പ്പെട്ട എ ടു സെഡ്, ക്വിപ്പോ തുടങ്ങിയ സ്ഥാപനങ്ങളുമായി തര്‍ക്കമുണ്ടാവുകയായിരുന്നു.
തുടര്‍ന്ന് ഇത് കൊല്‍ക്കത്ത കോടതിയുടെ പരിഗണനക്ക് എത്തുകയും ചെയ്തു. എ ടു സെഡ് എന്ന സ്ഥാപനം 8.18 കോടി ലഭിച്ചുവെന്ന സമ്മതിക്കുന്ന വാട്സാപ്പ് മെസേജുണ്ടെന്ന് ക്വിപ്പോ കൊല്‍ക്കത്ത ഹൈകോടതിയില്‍ വാദിച്ചതാണ് ഇത്തരത്തില്‍ ഒരു നിരീക്ഷണത്തിന് കാരണമായത്.
എന്നാല്‍ വാട്സാപ്പ് മെസേജ് വ്യാജമാണെന്നായിരുന്നു എ ടു സെഡിന്റെ കോടതിയിലെ വാദം. ഇതിനെതുടര്‍ന്ന് കേസ് സുപ്രീം കോടതിയുടെ പരിഗണനക്ക് എത്തുകയായിരുന്നു. ഈ കേസിലാണ് സുപ്രിം കോടതിയില്‍ നിന്നും ഇത്തരത്തിലൊരു നിര്‍ണായക പരാമര്‍ശം ഉണ്ടായിരിക്കുന്നത്.