ചർച്ച ഫലം കണ്ടു : സ്വകാര്യ ബസ് സമരം പിൻവലിച്ചു. | Kerala Bus Strike

ബസ് ഉടമകളുടെ സംയുക്ത സമിതി ചൊവ്വ മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു. സംയുക്ത സമിതി ഭാരവാഹികളുമായി ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു നടത്തിയ ചര്‍ച്ചയിലാണ് സമരം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

ബസ് ചാര്‍ജ് വര്‍ധനയടക്കമുള്ള കാര്യങ്ങളില്‍   18 നകം പ്രശ്നപരിഹാരമുണ്ടാകുമെന്ന്   മന്ത്രി അറിയിച്ചു.  ഭാരവാഹികളുമായി  ചര്‍ച്ചകള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.
ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലോറന്‍സ്ബാബു, ബസ് ഓണേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥ്, മറ്റ് നേതാക്കളായ ഗോകുലം ഗോകുല്‍ദാസ്, ജോണ്‍സന്‍ പയ്യപ്പള്ളി , സി എം ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരന്‍, ജോസ് കുഴുപ്പില്‍, എ ഐ  ഷംസുദ്ദീന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

       മിനിമം ചാര്‍ജ് 12ഉം കിലോ മീറ്റര്‍ നിരക്ക് ഒരു രൂപയുമാക്കുക, വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജ് ആറ് രൂപയും തുടര്‍ന്നുള്ള ചാര്‍ജ് 50 ശതമാനവും ആക്കുക, കോവിഡ് കഴിയും വരെ വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്.