ബി.ജെ.പി ക്ക് പുറമേ ശിവസേനയും തള്ളപ്പെട്ടു; അടുത്ത ഊഴം എൻസിപിക്ക്

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ രണ്ടുദിവസം കൂടി സമയം വേണമെന്ന ശിവസേനയുടെ ആവശ്യം തള്ളിയ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപിയെ ക്ഷണിച്ചു. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് 17 ദിവസമായിട്ടും രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറാണെന്നും ഇതിനായി രണ്ടുദിവസം കൂടുതല്‍ സമയം വേണമെന്നും ശിവസേന ഗവര്‍ണറെ കണ്ട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സമയം നീട്ടിനല്‍കാന്‍ ഗവര്‍ണര്‍ തയാറായില്ല. സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഗവര്‍ണര്‍ തള്ളിയില്ലെന്നാണ് ഗവര്‍ണറെ കണ്ടശേഷം ആദിത്യ താക്കറെ അവകാശപ്പെട്ടത്. സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും ആദിത്യ താക്കറെ അറിയിച്ചു.

തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മൂന്നാമത്തെ ഒറ്റകക്ഷിയായ എന്‍സിപിയെ ഗവര്‍ണര്‍ ക്ഷണിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നാളെ തീരുമാനം അറിയിക്കാമെന്ന നിലപാടാണ് എന്‍സിപി നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. നാളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി നടത്തുന്ന ചര്‍ച്ചകളില്‍ തീരുമാനം ഉണ്ടാകുമെന്നാണ് എന്‍സിപി നേതാക്കളുടെ പ്രതീക്ഷ. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് സഖ്യത്തെ പിന്തുണയ്ക്കുന്നതിനോട് എതിര്‍പ്പാണ്.