കേരളത്തിൽ ഒരാളും പട്ടിണി കിടക്കേണ്ടി വരില്ല; പഞ്ചായത്തുകൾതോറും കമ്യൂണിറ്റി കിച്ചൻ ‐ മുഖ്യമന്ത്രി | Kerala Move to Community Kitchen Facility In Every Panchayath : Kerala Minister

തിരുവനന്തപുരം : രാജ്യത്താകെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ കരുതൽ നടപടികളിലേക്ക്‌ സംസ്ഥാനം നീങ്ങുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഒരാളും പട്ടിണി കിടക്കേണ്ടിവരില്ലെന്നും അതിനുള്ള എല്ലാ സംവിധാനവും സർക്കാർ തദ്ദേശസ്ഥാപനങ്ങളിലൂടെ ചെയ്യുമെന്നും മുഖ്യമന്ത്രി കോവിഡ്‌ അവലോകന യോഗത്തിന്‌ ശേഷം നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വീട്ടിൽ കഴിയുന്ന ആരും പട്ടിണി കിടക്കുന്ന സ്ഥിതി ഒഴിവാക്കും. ഭക്ഷണം തദേശ സ്ഥാപനം ഉറപ്പാക്കണം. പഞ്ചായത്തു തോറും കമ്മ്യൂണിറ്റി കിച്ചൻ ഉണ്ടാക്കണം. പഞ്ചായത്തുകൾ കണക്ക് ശേഖരിക്കണം. ഭക്ഷണം വേണ്ടവർക്ക് വിളിച്ചു പറയാൻ ഒരു ഫോണ് നമ്പർ ഉണ്ടാക്കണം. വിതരണം ചെയ്യുന്നവർ സുരക്ഷ ഉറപ്പാക്കണം. ഒറ്റയ്‌ക്ക്‌ താമസിക്കുന്നവർക്ക്‌ ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുത്‌. ഇക്കാര്യത്തിൽ എല്ലാവർക്കും ശ്രദ്ധ ഉണ്ടാകണം.

മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചതുപോലെതന്നെ അരിയും ഭക്ഷ്യവസ്‌തുക്കളും നല്‍കും. മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് 10 കിലോ അരി നല്‍കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇത് 15 കിലോ ആക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഒപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും ഓരോരുത്തര്‍ക്കും നല്‍കും. ഒരു കുടുംബവും പട്ടിണികിടക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ സമൂഹം ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോൾ രോഗബാധിതരായി ചികില്‍സയിൽ കഴിയുന്നവരുടെ ഭക്ഷണം, മരുന്ന് എന്നിവയിൽ കണ്ടറിഞ്ഞുള്ള ഇടപെടലുണ്ടാകും. കേരളത്തിൽ ആകെയുള്ള പ്രശ്നങ്ങൾ ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ ഇരുന്ന് പരിഹരിക്കാൻ സാധിക്കില്ല. അതുകൊണ്ടാണു വികേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ ഉണ്ടാക്കുന്നത്. കൂടുതൽ പേരെ സന്നദ്ധ പ്രവര്‍ത്തനത്തിനായി കണ്ടെത്തും. ആവശ്യത്തിന് അനുസൃതമായി ഇവരെ കണ്ടെത്തും. ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.