തിരുവനന്തപുരം : കോവിഡ് ബാധിച്ച് വിദേശത്തും മുംബൈയിലുമായി അഞ്ച് മലയാളികൾ മരിച്ചു. അമേരിക്കയിൽ രണ്ടുപേരും ദുബായ്, ലണ്ടൻ, മുംബൈ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. പത്തനംതിട്ട, എറണാകുളം, തൃശൂർ, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണിവർ. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് (ബിജു 47) ന്യൂയോർക്കിലും കാക്കനാട് സ്വദേശി കുഞ്ഞമ്മ (85) ന്യൂജേഴ്‌സിയിലും തൃശൂർ കയ്പമംഗലം സ്വദേശി മൂന്നുപീടിക തേപറമ്പിൽ പരീത്- (69)- ദുബായിലും മലപ്പുറം പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശി പച്ചീരി ഹംസ (80) ലണ്ടനിലുംകണ്ണൂർ തലശേരിക്കടുത്ത് കതിരൂർ വേറ്റുമ്മൽ ആണിക്കാംപൊയിലിലെ വലിയപറമ്പത്ത‌് ദേവൻവില്ലയിൽ അശോകൻ (63) മുംബൈയിലുമാണ് മരിച്ചത്.
ഇലന്തൂർ കിഴക്ക് ആലുനിൽക്കുന്നതിൽ കുഴിക്ക് എ ജെ ഡേവിഡിന്റെയും ലില്ലിക്കുട്ടിയുടെയും മകനാണ് മരിച്ച തോമസ് ഡേവിഡ്. ഒരാഴ്ചയിലേറെയായി ന്യൂയോർക്കിലെ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഡോക്ടറെ കണ്ടപ്പോൾ മരുന്ന് കഴിച്ച് വിശ്രമിക്കാനായിരുന്നു നിർദേശം. എന്നാൽ ദിവസങ്ങൾക്കുള്ളിൽ രോഗം വഷളായി. മാർച്ച് 23-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച മരിച്ചു. 20 വർഷമായി ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (എംടിഎ) ഉദ്യോഗസ്ഥനാണ്. മാതാപിതാക്കളും മൂന്നു സഹോദരങ്ങളും അമേരിക്കയിലുണ്ട്. സംസ്‌കാരം പിന്നീട് ന്യൂയോർക്കിൽ നടത്തും. ഭാര്യ: സൈജു പുത്തൻകാവ് മലയിൽ അയിരൂർകുഴിയിൽ കുടുംബാംഗം. മക്കൾ: നിയ, മേഘ, എലിസ.
കാക്കനാട് ജയരാജ് അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി, പരേതനായ സാമുവലിന്റെ ഭാര്യയാണ് മരിച്ച കുഞ്ഞമ്മ. മകൾ ലൂസിക്കൊപ്പം അമേരിക്കയിലായിരുന്നു. കാലിന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. മരുമകൻ വർഗീസ് എൻ കുര്യാക്കോസും കുടുംബവും ഏറെ വർഷങ്ങളായി ന്യൂജേഴ്‌സിയിലാണ്. മകൻ: മോഹൻ (മുംബൈ).
കുഞ്ഞമ്മയുടെ മകൾ ലൂസി രാമമംഗലം കോരങ്കടവ് നീർക്കുന്നത്ത് വർഗീസ് എൻ കുര്യാക്കോസിന്റെ ഭാര്യയാണ്. ഭാരത് പെട്രോളിയം കോർപറേഷനിൽ ജോലിക്കാരനായിരുന്ന അച്ഛൻ സാമുവൽ മരിച്ചതോടെ അപ്പാർട്ട്‌മെന്റ് വാടകയ്ക്കു കൊടുത്ത് ലൂസി അമ്മയെ അമേരിക്കയിലേക്ക് കൊണ്ടുപോയി. മരുമകൻ വർഗീസ് എൻ കുര്യാക്കോസും സഹോദരങ്ങളും കുടുംബവുമെല്ലാം ഏറെ വർഷങ്ങളായി ന്യൂജേഴ്‌സിയിലാണ്.
തൃശൂർ സ്വദേശി പരീത്- അർബുദ ചികിത്സയ്ക്കായാണ് പത്തു മാസം മുമ്പാണ് മക്കൾക്കൊപ്പം ദുബായിലേക്ക്- പോയത്-. ദുബായിൽ ആശുപത്രിയിലാണ് മൂന്നു ദിവസം മുമ്പ് കോവിഡ്- ബാധ- സ്ഥിരീകരിച്ചത്. ചൊ-വ്വാ-ഴ്--ച രാത്രി പതിനൊന്നോടെ മരിച്ചു. കബറടക്കം നടന്നു. ഭാര്യയും മക്കളും കുടുംബാംഗങ്ങളുമെല്ലാം ദുബായിൽ ക്വാറന്റൈനിലാണ്. ഭാര്യ: നഫീസ. മക്കൾ: ഫൈസൽ ഫരീദ്-, അബ്ദുൾ ഫത്താഹ്-, സൈഫുദ്ദീൻ, സാജിദ്-. മരുമക്കൾ: സന, അഷ്--ന, നെസിയ.
ലണ്ടന്‍ വെസ്റ്റ് മിഡ്‌ലാന്‍ഡില്‍ ഡോക്ടറായിരുന്നു പെരിന്തൽമണ്ണ സ്വദേശി ഹംസ. ബ്രിട്ടീഷ് സര്‍ക്കാര്‍ സർവീസില്‍നിന്ന് വിരമിച്ചശേഷം കുടുംബത്തോടൊപ്പം ലണ്ടനില്‍ താമസമായിരുന്നു. ഭാര്യ: റോസ്‌ന പ്രത്യേക നിരീക്ഷണത്തിലാണ്. കബറടക്കം പിന്നീട് ലണ്ടനിൽ. മക്കള്‍: ഷബ്‌നം, സക്കീര്‍.
മുംബൈ സാക്കിനാകയിൽ താമസിക്കുന്ന കണ്ണൂർ തലശ്ശേരി സ്വദേശി അശോകൻ പനി ബാധിച്ച് ഒരാഴ്ച മുമ്പേ ചികിത്സ തേടിയിരുന്നു. നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പനി മൂർച്ഛിച്ച‌് ചൊവ്വാഴ്ച വൈകിട്ടാണ‌് അന്ത്യം. മരണശേഷം നടത്തിയ പരിശോധനയിലാണ‌് കോവിഡ‌് സ്ഥിരീകരിച്ചത‌്. ഭാര്യയെയും മക്കളെയും നിരീക്ഷണത്തിലേക്ക‌് മാറ്റി. സംസ്കാരം മുംബൈയിൽ നടത്തി. 40 വർഷമായി മുംബൈയിൽ സ്ഥിരതാമസമാക്കിയ അശോകൻ ടൂൾ ആൻഡ് ഡൈമേക്കിങ് കമ്പനിയിലെ ജോലിക്കാരനാണ‌്. പരേതരായ ഒണക്കൻ–--ദേവു ദമ്പതികളുടെ മകനാണ‌്. ഭാര്യ: രാജി. മക്കൾ: ജിൻസി, ജിതിൻ.