ദില്ലി : രാജ്യവ്യാപക അടച്ചിടൽ 18-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ രോഗവ്യാപനത്തിൽ റെക്കോഡ് കുതിപ്പ്. 24 മണിക്കൂറിനിടെ 896 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 37 പേർ മരിച്ചു.
ഒറ്റ ദിവസം ഇത്രയധികം രോഗികൾ ഇതാദ്യം. ഔദ്യോഗിക കണക്ക് പ്രകാരം ആകെ രോഗികൾ 6761 ലെത്തി. മരണം 206 ഉം.
എന്നാൽ, സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കുകൾ പ്രകാരം രോഗികള്‍ 7516. മരണം 236. വെള്ളിയാഴ്‌ച പതിമൂന്ന് പേർ മരിച്ചു. ഗുജറാത്തിലും ഡൽഹിയിലും മധ്യപ്രദേശിലും രണ്ടുപേർ വീതവും രാജസ്ഥാൻ, അസം, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്.
●മഹാരാഷ്ട്ര, ഡൽഹി, യുപി, മധ്യപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങൾക്ക് പിന്നാലെ രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം പെരുകി. രോഗികളുടെ എണ്ണത്തിൽ ഗുജറാത്തും കേരളത്തെ മറികടന്നു. ഗുജറാത്തിൽ 19 പേർ മരിച്ചു.
●മഹാരാഷ്ട്രയിൽ രോഗികള്‍ 1625 ലെത്തി. വെള്ളിയാഴ്‌ച 13 പേർ മരിച്ചതോടെ മരണം 108 ആയി. 218 രോഗികളെ കൂടി കണ്ടെത്തിയതോടെ മുംബൈയിൽ രോഗികൾ 993.
● പഞ്ചാബിൽ സമൂഹവ്യാപനത്തിലേക്ക് നീങ്ങിയെന്നും സെപ്‌തംബറോടെ രോഗം പാരമ്യത്തിലെത്തുമെന്നും 58 ശതമാനം ജനങ്ങളെയും ബാധിക്കുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ്. അടച്ചുപൂട്ടലിൽനിന്ന് കാർഷിക മേഖലയ്‌ക്ക് ഇളവ്.
● 15 മുതലുള്ള കോവിഡ് പ്രതിരോധം ഏതുവിധമെന്ന് പ്രഖ്യാപിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി 14 ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.
●വ്യാപനത്തിന്റെ തോത് കുറഞ്ഞുതുടങ്ങിയ സംസ്ഥാനങ്ങളിൽ മാത്രം നിയന്ത്രണങ്ങളിൽ ചില ഇളവുകൾക്ക് കേന്ദ്രം അനുമതി നൽകിയേക്കുമെന്നാണ് സൂചന. ട്രെയിൻ, വിമാന സർവീസുകളും അന്തർസംസ്ഥാന ബസ് സർവീസുകളും ഉടൻ ആരംഭിക്കില്ല.
●കോവിഡ് വ്യാപനം തടയുന്നതിനും നിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായി നിയോഗിക്കപ്പെട്ട വകുപ്പുതല ഉന്നത സമിതികളുടെ തലവൻമാരുമായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വെള്ളിയാഴ്‌ച ചർച്ച നടത്തി.
●ആരോഗ്യമന്ത്രി ഹർഷ്‌വർധൻ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി കോവിഡ് സ്ഥിതിഗതികൾ ചർച്ചചെയ്‌തു. ബുദ്ധിമുട്ടേറിയ പോരാട്ടമാണ് മുന്നിൽ. നിയന്ത്രിക്കുന്നതിന് മൂന്നാഴ്‌ച വേണ്ടിവരും. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ഹർഷ്‌വർധൻ നിർദേശിച്ചു.
●കോവിഡ് പ്രതിരോധത്തിനായി 220 കോടി യുഎസ് ഡോളർ എഡിബി ഇന്ത്യക്ക് വാഗ്‌ദാനം ചെയ്‌തു.