സംസ്ഥാനത്ത് ഇന്ന് (10 മെയ് 2020) സമ്പൂർണ്ണ ലോക്ക്ഡൗൺ

തിരുവനന്തപുരം : സര്‍ക്കാര്‍ തീരുമാനിച്ച ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിയന്ത്രണം ഇന്നു മുതല്‍ നടപ്പാക്കും. വാഹനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും പൊലീസ് നടപടിയുണ്ടാകും. എന്നാല്‍, അടിയന്തര സാഹചര്യം വന്നാല്‍ ജില്ലാ അധികാരികളുടെയോ പൊലീസിന്റെയോ പാസുമായി മാത്രം യാത്ര അനുവദിക്കും.

അവശ്യസേവനങ്ങള്‍ക്കു മാത്രമാണ് ഇന്ന് പുറത്തിറങ്ങാന്‍ അനുവാദമുള്ളത്. അവശ്യ സാധനങ്ങള്‍, പാല്‍ വിതരണവും ശേഖരണവും, പത്രവിതരണം, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍, കോവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യനിര്‍മാര്‍ജനം നടത്തുന്ന സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ടാകും.
മാധ്യമങ്ങള്‍ക്കും വിവാഹ, മരണച്ചടങ്ങുകള്‍ക്കും നിയന്ത്രണം ബാധകമല്ല. ദേവാലയങ്ങള്‍ പതിവ് നിയന്ത്രണം പാലിക്കണം. ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസ് കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാം.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കോവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും അനുവദനീയ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രമാകും സഞ്ചാരത്തിനുള്ള അനുവാദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.