ആന കൊല്ലപ്പെട്ട സംഭവം, വർഗീയ വിദ്വേഷം പടർത്താൻ ഉത്തരേന്ത്യൻ ശ്രമങ്ങൾ കേരളത്തിൽ വിലപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ | Elephant murder

തിരുവനന്തപുരം : സ്‌ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയുടെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.

”മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കൂടിയതിന് പിന്നിലെ കാരണങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. കാലാവസ്ഥാ വ്യതിയാനം പ്രാദേശിക സമൂഹങ്ങളെയും മൃഗങ്ങളെയും പ്രതികൂലമായി ബാധിക്കും.”

”ചിലര്‍ ഈ ദുരന്തത്തെ വിദ്വേഷ പ്രചാരണം അഴിച്ചുവിടാനായി ഉപയോഗിച്ചു. അത്തരം പ്രചാരണങ്ങള്‍ ഖേദകരമാണ്. സത്യത്തെ മറച്ചുപിടിക്കാന്‍ കള്ളങ്ങളും അര്‍ധസത്യങ്ങളും നിറയ്ക്കുകയാണ്. ചിലര്‍ വര്‍ഗീയമായി ചിത്രീകരിക്കുന്നു. അതിനല്ല മുന്‍ഗണന നല്‍കേണ്ടത്.”

”അനീതിക്കെതിരെ എന്നും നിലകൊണ്ടവരാണ് കേരള സമൂഹം. നിങ്ങള്‍ പറയുന്നതില്‍ സത്യത്തിന്റെ ചെറിയ കണിക പോലുമുണ്ടെങ്കില്‍ ആ അനീതിയ്ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഇവിടെയുള്ളവര്‍ക്കറിയാം. എല്ലാ അനീതികള്‍ക്കുമെതിരെ പോരാടുന്ന ജനതയാകാം നമുക്ക്. എന്നും, എപ്പോഴും.”

”സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. മൂന്നു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പൊലീസും വനം വകുപ്പും സംയുക്തമായി സംഭവത്തെക്കുറിച്ച് അന്വേഷിക്കും. ജില്ലാ പൊലീസ് മേധാവിയും ഡിഎഫ്ഒയും ഇന്ന് അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. കുറ്റവാളികളെ കണ്ടെത്തി, നീതി നടപ്പാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.”