സ്വർണ്ണ കള്ളക്കടത്തിന്റെ അന്വേഷണത്തിനിടെ യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു; ദുബായിക്ക് പോയത് മൂന്ന് ദിവസം മുൻപ്‌. | Gold Smuggling Case

തിരുവനന്തപുരം : തിരുവനന്തപുരം യുഎഇ കോൺസുലേറ്റ്‌ അറ്റാഷെ റാഷിദ്‌ സൽ സലാമി  ഇന്ത്യയിൽനിന്ന്‌ തിരിച്ച്‌ ദുബായിയിലേക്ക്‌ പോയി.  ഞായറാഴ്‌ച തിരുവനന്തപുരത്തുനിന്നും ഡൽഹിയിലേക്ക്‌ പോയ അറ്റാഷെ അവിടെനിന്നും ദുബായിയിലേക്ക്‌ പോകുകയായിരുന്നു.  യുഎഇ കോൺസുലേറ്റ്‌ ജനറലിന്റെ ചുമതല അറ്റാഷെക്കായിരുന്നു.

അറ്റാഷെയുടെ പേരിൽ വന്ന നയതന്ത്ര ബാഗേജിൽനിന്ന്‌ 30 കിലോ സ്വർണം പിടിച്ച കേസിൽ എൻഐഎ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്‌  അറ്റാഷെ ഇന്ത്യ വിട്ടത്‌.

സ്വർണക്കടത്ത്‌ കേസിൽ പിടിയിലായ പ്രതികൾ സരിതും സ്വപ്‌ന സുരേഷുമായും അറ്റാഷെ നിരന്തരം ബന്ധപ്പെട്ടിരുന്നു. കസ്‌റ്റംസ്‌ പിടിച്ചുവെച്ച ബാഗേജ്‌ വിട്ടുകിട്ടുന്നതിനായി സ്വപ്‌ന സുരേഷിനെ പല തവണ  വിളിച്ചിട്ടുണ്ട്‌.

തനിക്കുള്ള  ബാഗജേിൽ സ്വർണം കടത്തിയതിനെ കുറിച്ച്‌ അറിയില്ലെന്നും ഈത്തപഴം, പാൽപ്പൊടി തുടങ്ങിയ സാധനങ്ങളാണ്‌ അയക്കുവാൻ ആവശ്യപ്പെട്ടിരുന്നതെന്നും അറ്റാഷെ പറയുന്നു.

സ്വർണക്കടത്തിൽ അറ്റാഷെയുടെ പങ്കും അന്വേഷിക്കണമെന്ന്‌ പിടിയിലായ പ്രതി സന്ദീപ്‌ നായർ ആവശ്യപ്പെട്ടിരുന്നു.