വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിർമ്മാണ ഉദ്ഘാടനം നാളെ (05 ഒക്റ്റോബർ 2020) നടക്കും.

വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിർമ്മാണം ആരംഭിക്കുന്നു. ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണോദ്ഘാടനം. ഒക്റ്റോബർ 05-ന് ( തിങ്കളാഴ്ച)നടക്കും.

പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ കിഫ്ബിയിൽ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിർമ്മിക്കുന്നത്. ഈ മേഖലയിൽ പ്രാവീണ്യം നേടിയ കൊങ്കൺ റയിൽവേ കോർപറേഷനെയാണ് തുരങ്ക പാതയുടെ നിർമ്മാണ പ്രവൃത്തി ഏൽപ്പിച്ചിരിക്കുന്നത്. സാങ്കേതിക പഠനം മുതൽ നിർമ്മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കൺ റയിൽവേ കോർപറേഷൻ നിർവഹിക്കും .

കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴ എന്ന സ്ഥലത്തു നിന്നും നിർദിഷ്ട തുരങ്കപാത ആരംഭിച്ചു കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്കു സമീപം അവസാനിക്കും. തുരങ്കപാതയിലേക്ക് എത്തിച്ചേരാനായി കോഴിക്കോട് ജില്ലയിൽ കുന്നമംഗലത്തു ദേശീയപാത 766 ൽ നിന്ന് വഴി മാറി നിലവിലുള്ള പൊതുമരാമത്തു വകുപ്പിന്റെ റോഡ് ഉപയോഗപ്പെടുത്തും. സംസ്ഥാനത്തിൻ്റെ വികസന രംഗത്തെ പുതിയ ചുവടുവെപ്പാകും തുരങ്ക പാത.