കോഴിക്കോട് ജില്ലയിൽ 144 ; നാളെ മുതൽ ഒക്ടോബർ 31 വരെ നിരോധനാജ്ഞ.

 



കോവിഡ് രോഗികളുടെ എണ്ണം 1,000 കടന്ന സാഹചര്യത്തിൽ നാളെ മുതൽ ഒക്ടോബർ 31 വരെ ജില്ലാകലക്ടർ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് രോഗ വ്യാപനം ഇനിയും കൂടുന്നത് ജനങ്ങളുടെ ജീവന് അപകടമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാകലക്ടർ 144 പ്രഖ്യാപിച്ചത്.

ജില്ലയിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്. ആകെയുള്ള 19,896 കേസുകളിൽ 13,052 കേസുകളും കഴിഞ്ഞ മൂന്നാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തവയാണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് സെപ്റ്റംബർ ആദ്യ ആഴ്ചയിൽ നാല് ശതമാനമായിരുന്നു. നിലവിൽ ഇത് 14 ശതമാനമായി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു സംബന്ധിച്ച് ജില്ലാ തല അവലോകന യോഗത്തിൽ ചർച്ച നടത്തിയിരുന്നു. രോഗവ്യാപനം തടയാൻ ആളുകൾ കൂട്ടം ചേരുന്നത് തടയാൻ യോഗം നിർദ്ദേശിച്ചിരുന്നു.

പൊതുവിടങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നത് തടയും. ഇതിന് കോഴിക്കോട് സിറ്റി, റൂറൽ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജോലി സ്ഥലങ്ങൾ, ഓഫീസുകൾ, വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചിരിക്കണം. സർക്കാർ പരിപാടികൾ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മത ചടങ്ങുകൾ എന്നിവയിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. ഇത്തരം പരിപാടികളിൽ ആറ് അടി അകലം പാലിക്കുകയും സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കുകയും വേണം.

കടകളിൽ അനുവദനീയമായ ആളുകളുടെ എണ്ണം ഒരു സമയം 100 ചതുരശ്ര മീറ്ററിന് 15 വ്യക്തികളായി പരിമിതപ്പെടുത്തുകയും രണ്ട് ആളുകൾ തമ്മിലുള്ള ദൂരം ആറ് അടി ആയിരിക്കുകയും വേണം. അവശ്യ സേവനങ്ങൾക്കും ആരോഗ്യ സേവനങ്ങൾക്കും ഒഴികെ കണ്ടയിൻമെന്റ് സോണുകളിൽ നിന്നുള്ള ആളുകൾ പുറത്ത് പോകാൻ പാടില്ല. നിയന്ത്രണം ലംഘിച്ച് പ്രവർത്തിക്കുന്ന ഷോപ്പിന്റെയും സ്ഥാപനത്തിന്റെയും പ്രവർത്തന അനുമതി റദ്ദാക്കും.

കളിസ്ഥലങ്ങൾ, ടർഫ്, ജിംനേഷ്യം, യോഗ /ഫിറ്റ്നസ് സെൻറർ, സ്വിമ്മിങ് പൂൾ, സിനിമ തിയേറ്റർ, ഓഡിറ്റോറിയം എന്നിവിടങ്ങളിൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തുടരും. ബീച്ചുകളിൽ രാവിലെയും വൈകിട്ടുമുള്ള നടത്തത്തിന് നിയന്ത്രണം ബാധകമാണ്. വിനോദസഞ്ചാരസ്ഥലങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിലും കർശന നിരോധനം ഏർപ്പെടുത്തി.

ശവസംസ്കാര ചടങ്ങുകളിൽ 20 ആളുകളും വിവാഹച്ചടങ്ങുകളിൽ 50 ആളുകളും മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. കടകളും സ്ഥാപനങ്ങളും ഹാൻഡ് സാനിറ്റൈസർ, തെർമൽ ഗൺ തുടങ്ങിയവ പ്രവേശന കവാടത്തിൽ തന്നെ സജ്ജീകരിച്ചിരിക്കണം. സന്ദർശകർ നിർബന്ധമായും സ്ക്രീനിങ്ങിന് വിധേയരാകണം. രോഗലക്ഷണം ഉള്ള ആളുകൾ, ജോലിക്കാർ, സന്ദർശകർ എന്നിവരെ ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രികളിലേക്ക് അയക്കാൻ പാടില്ല.

ഇങ്ങനെയുള്ളവർ ഫോൺ മുഖേന മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് ചെയ്യണം. ഇവർ കോവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യുകയും വേണം. കടകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് ജാഗ്രത പോർട്ടൽ നിർബന്ധമായും പിന്തുടരണം. ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടത്തുന്ന യോഗങ്ങളിൽ 20 ൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ല. 20 ൽ കൂടുതൽ പേരുണ്ടെങ്കിൽ ഓൺലൈൻ മീറ്റിങ്ങുകൾ നടത്താവുന്നതാണ്.

സ്ഥാപനങ്ങൾ രണ്ട് ലെയറുകൾ ഉള്ള തുണി മാസ്ക്കുകൾ, സാനിറ്റൈസറുകൾ എന്നിവ തൊഴിലാളികൾക്ക് നൽകിയിരിക്കണം. ആശുപത്രി ഒഴികെയുള്ള സ്ഥാപനങ്ങളിൽ എ. സി പ്രവർത്തിപ്പിക്കാൻ പാടില്ല. അല്ലാത്ത ഇടങ്ങളിൽ വായുസഞ്ചാരം ഉറപ്പാക്കണം. മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ എന്നിവ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

മാർക്കറ്റുകളിൽ കയറ്റിറക്ക് ജോലികൾ നിശ്ചിത സ്ഥലത്തായി പരിമിതപ്പെടുത്തും. കടകളുടെ നമ്പർ അടിസ്ഥാനത്തിൽ ഒറ്റ ഇരട്ട നമ്പർ ക്രമത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് കയറ്റിറക്ക് ജോലികൾ നടക്കുക. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവും പോലീസും ഇക്കാര്യം നടപ്പിൽ വരുത്തും. എല്ലാ മാർക്കറ്റുകളും ബസ് സ്റ്റാൻഡുകളും മറ്റ് പൊതു സ്ഥലങ്ങളും ദിവസത്തിൽ ഒരിക്കലെങ്കിലും അണുവിമുക്തമാക്കുന്നുണ്ടെന്ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ഉറപ്പാക്കണമെന്നും നിരോധന ഉത്തരവിൽ നിർദ്ദേശിച്ചു.