പവർകട്ട് വിദേശ അട്ടിമറി ശ്രമമോ ? സൈബർ സെല്ലിന് സൂചനകൾ ലഭിച്ചതായി റിപ്പോർട്ട്.

ഇക്കഴിഞ്ഞ ഒക്ടോബറിൽ മുംബൈ നഗരത്തെ നിശ്ചലമാക്കിയ വൈദ്യുതി മുടക്കം അട്ടിമറിയായിരുന്നുവെന്ന് മഹാരാഷ്ട്ര പോലീസിന്റെ സൈബർ സെൽ കണ്ടെത്തിയതായി വിവരങ്ങൾ പുറത്ത്. വിദേശ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയ ഒരു നൂതന അട്ടിമറി ശ്രമത്തിന്റെ ഫലമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വൈദ്യുതി വിതരണവുമായി ബന്ധിപ്പിച്ചിട്ടുള്ള സെർവറുകളിലേക്ക് ഒന്നിലധികം സംശയാസ്പദമായ കടന്നു കയറ്റങ്ങൾ നടന്നതായും കണ്ടെത്തിയത്.

സിംഗപ്പൂരിൽ നിന്നും മറ്റ് ചില ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അക്കൗണ്ടുകളാണ് സംശയാസ്പദമായ ഹാക്കിങ് നടത്തിയതെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ ബാധിക്കുന്ന ഒരു ഏകോപിത ആക്രമണത്തിന്റെ ഭാഗമാണോ ഈ നുഴഞ്ഞുകയറ്റങ്ങളെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര പോലീസ് ദേശീയ ഏജൻസികളുമായി ചേർന്ന് അന്വേഷണം വ്യാപിപ്പിച്ചിരിക്കയാണ്.

ഒക്ടോബർ 12 ന് ആകസ്മികമായി സംഭവിച്ച വൈദ്യുതി തകരാറിൽ മുംബൈ നഗരവും പ്രാന്ത പ്രദേശങ്ങളും അക്ഷരാർഥത്തിൽ സ്തംഭിക്കുകയായിരുന്നു. ആശുപത്രികൾ, ലോക്കൽ ട്രെയിനുകൾ, ഓൺലൈൻ ക്ലാസുകൾ, പരീക്ഷകൾ, കൂടാതെ നിരവധി പേർ ലിഫ്റ്റിൽ കുടുങ്ങിയും നഗരത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.

വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരെ തടസ്സപ്പെടുത്തുകയും ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകളെ വരെ മരവിപ്പിച്ചതും സാങ്കേതിക തകരാർ മൂലമാണെന്ന് വിശ്വസിക്കാൻ പലരും തയ്യാറായില്ല. നഗരത്തെ പൂർണമായും സ്തംഭനാവസ്ഥയിലേക്ക് നയിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന വാദം പല കോണുകളിൽ നിന്നും ഉയർന്നിരുന്നതോടെ വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.