കൊവിഡ് ഭേദമായവരില്‍ അപൂര്‍വ ഫംഗസ് അണുബാധ, മഹാരാഷ്ട്രയില്‍ 8 മരണം.

കൊവിഡ് ഭേദമായവരില്‍ അപൂര്‍വ ഫംഗസ് അണുബാധയായ മ്യൂക്കോര്‍മൈക്കോസിസ് വര്‍ധിക്കുന്നു. മഹാരാഷ്ട്രയില്‍ ഇതുമൂലം എട്ടുപേര്‍ മരിച്ചു. 200 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലും ഡല്‍ഹിയിലും ഈ ഫംഗസ് ബാധ പടരുന്നുണ്ട്. കൊവിഡ് ഒന്നാം തരംഗത്തിലുണ്ടായിരുന്നതിനെക്കാള്‍ വ്യാപകമാണ് ഇത്തവണ മ്യൂക്കോര്‍മൈക്കോസിസെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മ്യൂക്കോര്‍ എന്ന ഫംഗസാണ് രോഗബാധയ്ക്ക് കാരണമാകുന്നത്. കൊവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവുകൂട്ടും. ചില മരുന്നുകള്‍ പ്രതിരോധശേഷിയെ ബാധിക്കും. ഇതാണ് കൊവിഡ് ഭേദമായവരെ ഈ ഫംഗസ് വേഗം ബാധിക്കാന്‍ കാരണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറേറ്റ് മേധാവി ഡോ താത്യറാവ് ലഹാനെ പറഞ്ഞു. പ്രമേഹരോഗികളെ ഫംഗസ് വളരെ പെട്ടെന്ന് ബാധിക്കും. തലവേദന, പനി, കണ്ണിനുതാഴെയുള്ള വേദന, മൂക്കൊലിപ്പ്, സൈനസ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

ആഴ്ചകള്‍ക്കുമുമ്പ് കൊവിഡ്മുക്തരായ ഒട്ടേറെപ്പേര്‍ക്കാണ് ഫംഗസ് ബാധയേറ്റതെന്ന് സൂറത്തിലെ കിരണ്‍ സൂപ്പര്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടറായ മാഥുര്‍ സവാനി പറഞ്ഞു. ഇത്തരത്തില്‍ 60 പേര്‍ ചികിത്സയിലുണ്ടെന്നും ഇവരില്‍ പലര്‍ക്കും കാഴ്ച നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.