കേരളം സമ്പൂർണ്ണ ലോക്ക്ഡൗണിൽ : ജാഗ്രത കുറക്കരുത്, നമുക്കും നാടിനും വേണ്ടി വീട്ടിൽ ഇരിക്കാം | Kerala Lockdown

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.മെയ് 8 രാവിലെ 6 മുതല്‍ മെയ് 16 വരെയാണ് ലോക്ക്ഡൗണ്‍.

യാത്രകൾ ഒഴിവാക്കണം. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാൻ പൊലീസ് പാസ് വേണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ സത്യവാങ്മൂലം കൈയിൽ കരുതണം.വിവാഹം, മരണാനന്തരച്ചടങ്ങുകൾ, രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക്‌ കൊണ്ടുപോകുക എന്നിവയ്ക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ.

മരണാനന്തരച്ചടങ്ങുകൾ, വിവാഹം എന്നിവയ്ക്ക് കാർമികത്വം വഹിക്കേണ്ട പുരോഹിതന്മാർക്ക് നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ കൈവശമുണ്ടാകണം. ഹോട്ടലുകൾക്ക് രാവിലെ ഏഴുമുതൽ രാത്രി 7.30 വരെ പാഴ്‌സൽ നൽകാം.

ക്രമീകരണങ്ങൾ ഇങ്ങനെ

* കള്ളുഷാപ്പുകൾ അടച്ചു

* വാർഡ്തല സമിതിക്കാർക്ക് സഞ്ചരിക്കാൻ പാസ്

* മറ്റുസംസ്ഥാനങ്ങളിൽ നിന്ന്‌ വരുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർചെയ്യണം. 14 ദിവസം ക്വാറന്റീനിൽ കഴിയണം.

* തട്ടുകടകൾക്ക് അനുമതിയില്ല

* ഹാർബർ ലേലം നിർത്തി

* ചിട്ടിതവണ പിരിവിന് വിലക്ക്

* ചരക്കുഗതാഗതത്തിന് തടസ്സമില്ല

* ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ജീവൻ രക്ഷാമരുന്നുകൾ എത്തിക്കാൻ ഹൈവേ പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും സംയുക്ത സംവിധാനം

* കോടതി ചേരുന്നുണ്ടെങ്കിൽ അഭിഭാഷകർക്കും ഗുമസ്തൻമാർക്കും യാത്രാനുമതി.

* ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ ഉത്പന്നങ്ങൾ എന്നിവയുടെ പാക്കിങ് യൂണിറ്റുകൾക്ക് പ്രവർത്തിക്കാം.

* വാഹന വർക്ക്‌ഷോപ്പുകൾ ആഴ്ച അവസാനം രണ്ടുദിവസം തുറക്കാം.

* ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ. ബാങ്കുകളുടെയും ഇൻഷുറൻസ് ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായി ചുരുക്കി. ഇടപാടുകൾ 10 മുതൽ ഒന്നുവരെ മാത്രമാണ്. രണ്ടിന് അടയ്ക്കണം.