കോവിഡ് - 19 അൺലോക്കിന് ശേഷം ആദ്യദിനം റെക്കോർഡ് മദ്യ വിൽപ്പന.. ബെവ്‌കോ വിറ്റത് 52 കോടിയുടെ മദ്യം...

തിരുവനന്തപുരം : കൊവിഡ് ലോക്ക് ഡൗണ്‍ ഇടവേളയ്ക്ക് ശേഷം തുറന്ന മദ്യവില്‍പ്പന ശാലകള്‍ക്ക് ഇന്നലെ റെക്കോര്‍ഡ് കച്ചവടം. സംസ്ഥാനത്തെ ബീവറേജസ് ഷോപ്പുകള്‍ ഇന്നലെ മാത്രം വിറ്റത് 52 കോടിയുടെ മദ്യമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സാധാരണ ശരാശരി 49 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വില്‍ക്കാറുള്ളത്. പാലക്കാട് തേങ്കുറിശിയിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്, 69 ലക്ഷം.

സംസ്ഥാനത്ത് ആകെ 265 ഷോപ്പുകളാണ് ബീവറേജ് കോര്‍പ്പറേഷനുള്ളത്. ടിപിആര്‍ നിരക്ക് കൂടുതലുള്ള സ്ഥലങ്ങളിലെ 40ഓളം ഷോപ്പുകള്‍ ഇന്നലെ തുറന്നില്ല. അതേസമയം, തമിഴ്‌നാടിന് ചേര്‍ന്ന് കിക്കുന്ന സ്ഥലമായതുകൊണ്ടാണ് തെങ്കുറശിയില്‍ വില്‍പ്പന ഉയര്‍ന്നതെന്ന് ബെവ്‌കോ അധികൃതര്‍ പറഞ്ഞു. കച്ചവടത്തില്‍ രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്തെ പവര്‍ ഹൗസ് റോഡിലെ ഷോപ്പാണ്.

അതേസമയം, കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളിലും റെക്കോര്‍ഡ് മദ്യവില്‍പ്പനയായിരുന്നു. ഇന്നലെ മാത്രം 8 കോടിയുടെ മദ്യമാണ് വിറ്റത്. ഇവിടെ സാധാരണ ആറ് ഏഴ് കോടിയുടെ മദ്യമാണ് വില്‍ക്കാറുള്ളത്. ടിപിആര്‍ നിരക്ക് കൂടിയ സ്ഥലങ്ങളിലെ 3 ഷോപ്പുകള്‍ ഒഴിച്ച് ബാക്കി എല്ലാം തുറന്നിരുന്നു. ആകെ 39 ഷോപ്പുകളാണ് കണ്‍സ്യൂമര്‍ ഫെഡിനുള്ളത്. എല്ലാ വില്‍പ്പന ശാലകളിലും കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്ന് ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത അറിയിച്ചു.