കുഞ്ഞു മനസ്സുകളിൽ ആഘോഷം നിറച്ച് പ്രവേശനോത്സവം ഇന്ന്... ഫസ്റ്റ് ബെൽ 2.0 -യുമായി വിദ്യാഭ്യാസ വകുപ്പും കേരള സർക്കാരും.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം. ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിച്ച് വീണ്ടുമൊരു അധ്യയന വര്‍ഷത്തിനാണ് ഇന്ന് തുടക്കമാകും. കൊവിഡ് പശ്ചാത്തലത്തില്‍ വിക്ടേഴ്സ് ചാനല്‍ വഴി ഡിജിറ്റല്‍ വിദ്യാഭ്യാസമാണ് ഇത്തവണയും. വിര്‍ച്വല്‍ പ്രവേശനോത്സവമാണ് ഇത്തവണ. 

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍സ് സ്‌കൂളില്‍ നിര്‍വഹിക്കും.

ആദ്യരണ്ടാഴ്ച ട്രയല്‍ അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍. മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് പ്രയോജനപ്പെടുത്താന്‍ അവസരമുണ്ടെന്ന് ഇക്കാലയളവില്‍ അധ്യാപകര്‍ ഉറപ്പുവരുത്തണം. ഇതിന് ശേഷം ജൂലൈ മാസത്തോടെ പത്ത്, പ്ലസ്ടു ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സംവദിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. മറ്റ് ക്ലാസുകളിലേക്ക് ഘട്ടം ഘട്ടമായി ആകും ഇത് വ്യാപിപ്പിക്കുക.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഓണ്‍ലൈനായി പ്രവേശനോത്സവം സംഘടിപ്പിക്കും. രാവിലെ ഒന്‍പതര മുതല്‍ വിക്ടേഴ്സ് ചാനല്‍ വഴി വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കും. ഓരോ ദിവസവും സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകളുടെ ടൈംടേബിള്‍ കൈറ്റ് വിക്ടേഴ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാഠപുസ്തക വിതരണം ജൂണ്‍ 15ഓടെ പൂര്‍ത്തിയാക്കാനാണ് ശ്രമം. യൂണിഫോം വിതരണവും പതിവ് പോലെയുണ്ടാകും.

കഴിഞ്ഞവര്‍ഷവും കൊവിഡ് വ്യാപനംമൂലം ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു ആശ്രയം. വിക്ടേഴ്സ് ചാനല്‍ വഴി ആദ്യം ക്ലാസുകളുടെ ട്രയലായിരിക്കും നടക്കുക. രണ്ടാഴ്ചയ്ക്കുശേഷം റിവിഷനുണ്ടാകും. തുടര്‍ന്ന് യഥാര്‍ഥ ക്ലാസ് ആരംഭിക്കും. വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ക്ലാസുകള്‍ക്കു പുറമേ അതത് സ്‌കൂളുകളില്‍നിന്നുകൂടി ക്ലാസ് എടുക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

പാഠപുസ്തക വിതരണം 15-നകം പൂര്‍ത്തിയാക്കാനാണ് ശ്രമം. യൂണിഫോം വിതരണവും പതിവുപോലെയുണ്ടാകും. പൊതു യൂണിഫോമുള്ളയിടത്ത് തുണിക്കുപകരം പണമായി 600 രൂപയായിരിക്കും ഒരു കുട്ടിക്കു നല്‍കുക.