നാളെമുതൽ ലോക്ക്ഡൗൺ ഇളവുകൾ ഇങ്ങനെ, ഇളവ് നൽകുന്നത് ദുരൂപയോഗിക്കാൻ അല്ല... ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക...

സംസ്ഥാനത്ത് കൂടുതൽ ലോക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചു. 16 ശതമാനത്തിന് താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാം. കോവിഡ് നിയന്ത്രണങ്ങളോടെ ടെലിവിഷൻ പരമ്പര ഷൂട്ടിങ് ആരംഭിക്കും. രണ്ട് ഡോസ് എടുത്തവർക്ക് വിനോദ സഞ്ചാരമേഖലയിൽ പോകുന്നതിന് അനുമതി നൽകുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചുള്ള നിയന്ത്രണം തുടരും. 16 ശതമാനം വരെ ടിപിആർ ഉള്ളയിടങ്ങളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകും. 16 മുതൽ 24 വരെയുള്ളയിടങ്ങളിൽ ലോക്ഡൗണും 24ന് മുകളിൽ ഉള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും ഏർപ്പെടുത്തും. 16 ശതമാനം വരെ ടിപിആർ ഉള്ളയിടങ്ങളിൽ 50 ശതമാനം ജീവനക്കാരെ വച്ചും 24 വരെയുള്ള സ്ഥലങ്ങളിൽ 25 ശതമാനം ജീവനക്കാരെ വച്ചും സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കും. ആരാധനാലങ്ങൾ എ, ബി കാറ്റഗറിയിൽ തുറക്കും. 15 പേർ മാത്രമേ പാടുള്ളൂ. ബാങ്കുകൾ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൂടി തുറക്കും. ഈ രണ്ട് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.

തമിഴ്‌നാട് അതിർത്തിക്കടുത്തുള്ള മദ്യഷാപ്പുകൾ അടച്ചിടും. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. മെഡിക്കൽ ക്ലാസ് ജൂലൈ ഒന്നിന് തുടങ്ങും. കോളജുകൾ തുറക്കുന്ന കാര്യവും പരിഗണനയിലുണ്ട്. സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വരുന്ന 45 ദിവസത്തിനകം 4 മുതൽ 6 ശതമാനം വരെ പലിശയിൽ 30 കോടി രൂപയുടെ സ്വയം തൊഴിൽ വായ്പ പദ്ധതി ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.