പ്രവാസികൾക്ക് നിരാശയേകുന്ന വാർത്ത : ജൂലൈ ആദ്യ വാരം വരെ UAE -യിലേക്ക് വിമാന സർവീസ് ഇല്ലെന്ന് എയർ ഇന്ത്യ.

ബുധനാഴ്ച മുതൽ യു.എ.ഇ.യിലേക്കുള്ള യാത്രാവിലക്ക് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച പ്രവാസികൾക്ക് നിരാശ. ജൂലൈ ആറ് വരെ ദുബായിലേയ്ക്ക് വിമാന സർവീസുകൾ ഇല്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കവേ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.



യു.എ.ഇ.യിൽ യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജൂലൈ ആറ് വരെ വിമാനസർവീസ് ഉണ്ടാവില്ലെന്നും കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലൂടെയും ട്വിറ്റർ പേജിലൂടെയും അറിയിക്കാമെന്നുമാണ് യാത്രക്കാരൻറെ സംശയത്തിന് മറുപടിയായി എയർ ഇന്ത്യ ട്വീറ്റ് ചെയ്തത്.



രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ബുധനാഴ്ച മുതൽ ദുബൈയിലേക്ക് മടങ്ങിയെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ബുധനാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സും അറിയിച്ചതോടെ പ്രവാസികൾ പ്രതീക്ഷയിലായിരുന്നു. ചില എയർലൈനുകൾ ടിക്കറ്റ് ബുക്കിങ് തുടങ്ങുകയും ചെയ്തു.

എന്നാൽ, പലകാര്യങ്ങളിലും അവ്യക്തത ഉണ്ടായതോടെ എയർലൈനുകൾ ടിക്കറ്റ് ബുക്കിങ് നിർത്തിവെക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് നിർത്തിവെച്ച ടിക്കറ്റ് ബുക്കിങ് ഇതുവരെ പുനരാരംഭിച്ചില്ല.

മറ്റൊരു പ്രധാന തടസ്സം, നാട്ടിൽ നിന്ന് നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ ഫലം വേണമെന്ന നിർദേശമാണ്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇതിന് സംവിധാനം ഏർപെടുത്താനുള്ള ഒരുക്കത്തിലാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. എന്നാൽ ഈ സംവിധാനം എന്ന് മുതൽ ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. കേരളത്തിലും സംസ്ഥാന സർക്കാർ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നാണ് അറിയുന്നത്.