ഇനി ഡ്രോൺ പറത്തൽ കുട്ടിക്കളിയല്ല, ലൈസൻസ് ഉൾപ്പടെ വിവിധ നിയന്ത്രണങ്ങൾ.. | Drone License

രാജ്യത്ത് ഡ്രോണ്‍ ഉപയോഗത്തിന് പുതുക്കിയ ചട്ടങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഡ്രോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ഇത് കരട് നയം മാത്രമാണ്, അടുത്ത മാസം അഞ്ചാം തീയതി വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. നേരത്തെ പുറത്തിറക്കിയതിനേക്കാള്‍ താരതമ്യേന ലളിതമാണ് പുതിയ കരട്.

ജമ്മു കശ്മീരലടക്കം ഡ്രോണ്‍ ഭീഷണി ആവര്‍ത്തിക്കുമ്പോഴാണ് ഡ്രോണ്‍ ഉപയോഗത്തിനുള്ള പുതിയ കരട് ചട്ടം പുറത്തുവരുന്നത്. സ്വകാര്യ വാണിജ്യ ഉപയോഗം സംബന്ധിച്ച് പ്രതിപാദിക്കുന്ന കരടില്‍ ഇവയുടെ ലൈസന്‍സ്, ഉപയോഗത്തിന് അനുമതിയുള്ള പ്രദേശങ്ങള്‍, വിദേശ കമ്പനികള്‍ പാലിക്കേണ്ട നിയമങ്ങള്‍ അടക്കം വ്യക്തമാക്കിയിട്ടുണ്ട്.

തീരെ ചെറിയ ഡ്രോണുകള്‍ക്കും, ഗവേഷണ ആവശ്യത്തിനുള്ള ഡ്രോണ്‍ ഉപയോഗത്തിനും ലൈസന്‍ ആവശ്യമില്ലെന്നതാണ് പ്രധാന മാറ്റങ്ങളില്‍ ഒന്ന്. എന്നാല്‍ രണ്ട് കിലോഗ്രാമിന് മുകളില്‍ ഭാരമുള്ള ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. പതിനെട്ട് വയസ് തികഞ്ഞവര്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ. പത്ത് വര്‍ഷമായിരിക്കും ലൈസന്‍സ് കാലാവധി.

ഡ്രോണ്‍ പറത്താന്‍ അനുമതിയുള്ളതും ഇല്ലാത്തതമായ പ്രദേശങ്ങള്‍ വ്യക്തമാക്കുന്ന ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ് ഫോം നിര്‍മ്മിക്കുമെന്നും കരട് നയത്തില്‍ പറയുന്നു. ആഗസ്റ്റ് അഞ്ച് വരെ കരട് നയത്തെ പറ്റി പൊതു ജനത്തിന് അഭിപ്രായം അറിയിക്കാന്‍ സമയം നല്‍കിയിട്ടുണ്ട്.

അതേസമയം ഇന്നലെ ജമ്മുവില്‍ എത്തിയ സംയുക്ത സൈനിക മേധാവി നിയന്ത്രണരേഖയിലെയും അന്താരാഷ്ട്ര അതിര്‍ത്തിയിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും. ഡ്രോണ്‍ ഭീഷണിയുടെ അടക്കം പശ്ചാത്തലത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബിപന്‍ റാവത്ത് കൂടിക്കാഴ്ച്ച നടത്തുണ്ട്.

രാത്രിയില്‍ നടന്ന സുരക്ഷ പരിശോധനക്കിടെയാണ് ജമ്മു വ്യോമത്താവളത്തിന്, സമീപം ഡ്രോണ്‍ കണ്ടത്. ഇതോടെ സൈന്യം വെടിയുതിര്‍ത്തു. തുടര്‍ന്ന് ഇത് പാകിസ്ഥാന്‍ അതിര്‍ത്തി ഭാഗത്തേക്ക് പറന്നുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം വ്യോമത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം അര്‍ണിയ സെക്ടറിലും ബി എസ് എഫിന്റെ തെരച്ചിലിനിടയില്‍ ഡ്രോണ്‍ കണ്ടെത്തിയിരുന്നു.