കഷ്ടപ്പാടുകൾക്കും തീവ്ര പരിശീലനത്തിനും ഫലം കണ്ടു, നീലേശ്വരത്തിന് ഇനി ഡോക്റ്റർ രാഖിമോൾ.

ലോട്ടറി വില്‍പ്പന നടത്തി പഠിപ്പിച്ച അച്ഛന്റെ ആഗ്രഹം സഫലമാക്കി മകള്‍ രാഖി. ബങ്കളം ലക്ഷം വീട് കോളനിക്കാരുടെ പ്രിയപ്പെട്ട രാഖിമോള്‍ ഇനി മുതല്‍ ഡോ. രാഖിയാണ്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഈ വര്‍ഷം എം ബി ബി എസ് പാസായി അവിടെ തന്നെ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് ഡോ. രാഖി. ബങ്കളം ലക്ഷം വീട് കോളനിയിലെ ടി വി രാഘവന്‍, വി എം ശോഭന ദമ്പതികള്‍ക്ക് ഇത് സ്വപ്ന സാക്ഷാത്കാരം കൂടിയാണ്.

കഴിഞ്ഞ 15 വര്‍ഷത്തിലധികമായി നീലേശ്വരം നഗരത്തില്‍ നടന്നു ലോട്ടറി വില്‍പ്പന നടത്തി വരികയാണ് രാഘവന്‍. ടിക്കറ്റ് വിറ്റ് കിട്ടുന്ന വരുമാനത്തിലാണ് പഠിക്കാന്‍ മിടുക്കിയായ മകളെ പഠിപ്പിച്ചത്. ഒന്ന് മുതല്‍ അഞ്ച് വരെ കക്കാട്ട് ഗവ. ഹൈസ്‌ക്കൂളിലായിരുന്നു പഠനം. തുടര്‍ന്ന് ആറ് മുതല്‍ പ്ലസ് ടു വരെ പെരിയ നവോദയ വിദ്യാലയത്തിലായിരുന്നു.

2016ല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതി. ആദ്യ അലോട്ട്‌മെന്റില്‍ തന്നെ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുകയും ചെയ്തു. മടിക്കൈ പഞ്ചായത്തില്‍ മാവിലന്‍ സമുദായത്തിലെ ആദ്യ ഡോക്ടര്‍ കൂടിയാണ് രാഖി.