താലിബാൻ ക്രൂരതകൾ അതിരുകടക്കുന്നു, നാടോടി ഗായകനെ കൊന്നു തള്ളി സംഗീതത്തോടുള്ള പ്രതിഷേധം. | Thaliban Terrorism

താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ അഫ്ഗാനിലെ നാടോടി ഗായകന്‍ ഫവാദ് അന്ദറാബിയെ താലിബാന്‍ വെടിവെച്ചുകൊന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇദ്ദേഹത്തെ വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊണ്ടു പോയി വെടിവെച്ചു കൊല്ലുകയായിരുന്നു.

അന്ദറാബിയുടെ കൊലപാതകം കുടുംബം സ്ഥിരീകരിച്ചതായി അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകര്‍ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു. അന്ദ്രാബ് ഗ്രാമത്തിലെ കിഷ്‌നബാദ് ആണ് ഫവാദിന്റെ സ്വദേശം. അഫ്ഗാനില്‍ സംഗീതം നിരോധിക്കുമെന്ന് താലിബാന്‍ വക്താവ് ദേശിയ മാധ്യമത്തോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നാടോടി ഗായകനെ കൊലപ്പെടുത്തുന്നത്.

പാട്ടുപാടി ആളുകളെ ആനന്ദിപ്പിക്കുന്ന ഒരു നിഷ്‌കളങ്കന്‍ മാത്രമായിരുന്നു തന്റെ അച്ഛന്‍ എന്നും അദ്ദേഹത്തിന്റെ തലയ്ക്കാണ് വെടിയുതിര്‍ത്തതെന്നും കൊല്ലപ്പെട്ട നാടോടി ഗായകന്റെ മകന്‍ പറഞ്ഞു.ജന്മദേശത്തെയും ആളുകളെയും അഫ്ഗാനെയും കുറിച്ച് പാടുന്ന നാടോടി ഗായകനായിരുന്നു അന്ദറാബി. താലിബാന്‍ ക്രൂരതയ്ക്ക് മുമ്പില്‍ സംഗീതത്തിനും പിടിച്ച് നില്‍ക്കാനായില്ലെന്ന് അഫ്ഗാന്‍ മുന്‍ മന്ത്രി മസൂദ് അന്ദറാബി ട്വിറ്ററില്‍ കുറിച്ചു.

നേരത്തെയും താലിബാന്‍ നിരവധി കലാകാരന്മാരെ ഉപദ്രവിക്കുകയും കൊന്നൊടുക്കുകയും ചെയ്തിരുന്നു. അഫ്ഗാനിലെ ജനപ്രിയ ഹാസ്യതാരം നാസര്‍ മുഹമ്മദിനെ കൊലപ്പെടുത്തിയിരുന്നു. നാസറിനെ തട്ടിക്കൊണ്ടു പോയി മരത്തില്‍ കെട്ടിയിട്ട് കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ഈ മാസം ആദ്യം അഫ്ഗാന്‍ കവിയും ചരിത്രകാരനുമായ അബ്ദുള്ള അതേഫിയെയും കൊലപ്പെടുത്തിയിരുന്നു.