ഉത്തര കശ്മീരിലെ ബാരാമുള്ള സ്വദേശിയായ യുവതി വിവാഹത്തിന് ശേഷം ഭർത്താവിനോടൊപ്പം സ്വന്തമായി വാഹനമോടിച്ച് ഭർതൃ ഗൃഹത്തിലേക്കെത്തി. ഓഗസ്റ്റ് 22 ന് ബാരാമുള്ള ജില്ലയിലെ ദെലീന സ്വദേശിയായ ഷെയ്ഖ് ആമിറിനെയാണ് സന ഷബ്നം എന്ന യുവതി വിവാഹം കഴിച്ചത്.
സാമ്പ്രദായിക ധാരണകളെ തിരുത്തിക്കുറിച്ചു കൊണ്ട് ഭർത്താവിനെ അരികിലിരുത്തി ഭർതൃ ഗൃഹത്തിലേക്ക് സന വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ ഹർഷാരവങ്ങളോടെയാണ് ഏറ്റെടുത്തത്. അഹമ്മദ് അലി ഫയ്യസ് എന്ന വ്യക്തി തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചത്. ഒരു മഹീന്ദ്ര താറിലാണ് സന ഭർത്താവിനെയും കൂട്ടി ഭർതൃ ഗൃഹത്തിലേക്ക് എത്തിയത്.
സാധാരണ നിലയിൽ വിവാഹ ദിവസം ബന്ധുക്കളോട് കണ്ണീർ പൊഴിച്ചുകൊണ്ട് വിട പറയേണ്ടവളാണ് നവവധു എന്നൊരു സങ്കൽപ്പം നമുക്കിടയിൽ വ്യാപകമായി നിലവിലുണ്ട്. എന്നാൽ, ഇത്തരം സാമ്പ്രദായികമായ സങ്കുചിത ചിന്താഗതിയോട് മുഖം തിരിഞ്ഞു നിൽക്കുന്നതിനുള്ള അവസരമായാണ് സന ഷബ്നം തന്റെ വിവാഹ ദിനത്തെ കണ്ടത്. വിവാഹ ദിനത്തിന്റെ പകിട്ടുകളൊന്നും ചോർന്നു പോകാതെ പരമ്പരാഗത വേഷം ധരിച്ചാണ് സന വീഡിയോയിൽ വാഹനമോടിക്കുന്നത്. തന്റെ പത്നിയുടെ പ്രയത്നത്തെ പരിപൂർണമായി പിന്തുണയ്ക്കുന്ന ഭർത്താവിനെയും നമുക്ക് വീഡിയോയിൽ കാണാം.
വീഡിയോ വൈറലായി മാറിയതോടെ നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുന്നുണ്ട്. പരമ്പരാഗത രീതികൾ പതിയെപ്പതിയെ മാറി വരികയാണ് എന്നായിരുന്നു ഒരു ട്വിറ്റർ ഉപയോക്താവ് വീഡിയോയ്ക്ക് താഴെ കുറിച്ചത്. ആ നവവധുവിന്റെ ആത്മവിശ്വാസത്തെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
വരനായ ഷെയ്ഖ് ആമിർ ഒരു അഭിഭാഷകനും ബാരാമുള്ളയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമാണ്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിവസം ഭാര്യയ്ക്ക് വേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതായി ആമിർ പിന്നീട് പ്രതികരിച്ചു. വിവാഹശേഷം വരന്റെ കുടുംബത്തിൽ നിന്നുള്ള ആരെങ്കിലും ദമ്പതികളുടെ വാഹനമോടിച്ച് ഭർതൃഗൃഹത്തിലേക്ക് പോകുന്ന സമ്പ്രദായം എത്രയോ കാലമായി നിലനിൽക്കുന്നതാണെന്നും അത് തിരുത്തണമെന്ന് ആഗ്രഹിച്ചിരുന്നതായും ആമിർ പറഞ്ഞു. ആദ്യം വിവാഹത്തിന് സമ്മേളിച്ചവരെല്ലാം വധു വാഹനമോടിക്കുന്ന കാഴ്ച കണ്ട് അമ്പരപ്പും ഞെട്ടലും പ്രകടിപ്പിച്ചതായും ആമിർ പറഞ്ഞു. "ആദ്യം ആളുകൾ ഞെട്ടുകയും അമ്പരപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ മിക്കവാറും പേർ ഞങ്ങളെ പിന്തുണയ്ക്കുകയാണ് ചെയ്തത്", ആമിർ കൂട്ടിച്ചേർത്തു.
ഏതാനും മാസങ്ങൾക്ക് മുമ്പ് സമാനമായ മറ്റൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൊൽക്കത്ത സ്വദേശികളായ സ്നേഹ സിങി, സൗഗത് ഉപാധ്യായ എന്നിവരുടെ വീഡിയോയായിരുന്നു അത്. ആ വീഡിയോയിലും വിവാഹശേഷം വാഹനമോടിക്കുന്ന നവവധുവിനെ നമുക്ക് കാണാം. സ്നേഹ തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ അധികം വൈകാതെ വൈറലായി മാറുകയായിരുന്നു.