പത്തനംതിട്ട: ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.ഈ റൂട്ടില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ വിവരം പത്തനംതിട്ട ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഈ കുടുംബവുമായി ഇടപഴകിയവരെ പൂർണമായി കണ്ടെത്തുന്നതിനുളള ശ്രമം തുടരുകയാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുദിവസത്തിനുളളിൽ എല്ലാവരെയും പൂർണമായി കണ്ടെത്തുന്നതിനുളള ശ്രമമാണ് തുടരുന്നത്. ഇതിൽ വിജയിച്ചാൽ ആദ്യഘട്ട ദൗത്യം പൂർണമായി വിജയിച്ചു എന്ന് പറയാമെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് എട്ടുപേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ ചികില്‍സയിലുള്ള മൂന്നുവയസുകാരന്റെ മാതാപിതാക്കള്‍ക്കാണ് ഏറ്റവുമൊടുവില്‍ രോഗബാധ സ്ഥിരീകരിച്ചത് . ഇറ്റലിയില്‍ നിന്ന് ദുബായി വഴി ശനിയാഴ്ചയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ മൂന്നുപേരുടെ കുടുംബാംഗങ്ങള്‍ക്ക് രാവിലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം പതിനാലായി. സംസ്ഥാനത്താകെ 1495പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ആശുപത്രിയിലുള്ളത് 259 പേരാണ്.