തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷം മുതല്‍ കുട്ടികളും അധ്യാപകരും മാസ്ക് ധരിച്ച് മാത്രമേ സ്കൂളുകളില്‍ എത്താവൂ എന്ന് ആരോഗ്യവകുപ്പ്. കോവിഡ് വ്യാപനം ഇല്ലാതായാലും ഇല്ലെങ്കിലും പുതിയ അധ്യയന വര്‍ഷം മുതല്‍ മാസ്ക് നിര്‍ബന്ധമാക്കി. ഒരു കുട്ടിയ്ക്ക് രണ്ട് മാസ്ക് വീതം നല്‍കാനാണ് തീരുമാനം. ഗുണനിലവാരമുള്ള തുണിയില്‍ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് നിര്‍മ്മിച്ച മാസ്കുകള്‍ യൂണിഫാേം പോലെ തന്നെ സൗജന്യമാണ്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുഖാവരണം നിര്‍മ്മിച്ചു നല്‍കാൻ സമഗ്രശിക്ഷാ കേരളത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
മെയ് 30 ന് മുമ്പ് മാസ്ക് നിര്‍മ്മിച്ച് നല്‍കാനാണ് നിര്‍ദ്ദേശം. മാസ്ക് നിര്‍മ്മാണത്തിനായി സന്നദ്ധപ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സേവനം തേടാവുന്നതാണെന്നും എന്നാല്‍ മാസ്ക് നിര്‍മ്മാണത്തിനായി കൂട്ടംകൂടരുതെന്നും അറിയിപ്പുണ്ട്. കൂടാതെ വ്യക്തികളോ സ്ഥാപനങ്ങളോ സൗജന്യമായി മാസ്ക് നല്‍കിയാല്‍ അത് വകയിരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.