ഹൃദയം ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തി; ശസ്ത്രക്രിയ ആരംഭിച്ചു, ഇനി ആ ശുഭ വാർത്തക്കായി കാത്തിരിക്കാം | Heart Transplant

തിരുവനന്തപുരം : തിരുവനന്തപുരത്തുനിന്ന് ഹൃദയവുമായി പുറപ്പെട്ട പൊലീസിന്റെ ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി.

എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിലാണ് അവയവം കൊച്ചിയിലെത്തിച്ചത്. ഏകദേശം മുക്കാല്‍ മണിക്കൂറുകള്‍ കൊണ്ടാണ് ഹെലിക്കോപ്റ്റര്‍ കൊച്ചിയിലെത്തിയത്.
ഇവിടെ നിന്നും നാലു മിനിറ്റില്‍ ലിസി ആശുപത്രിയില്‍ ഹൃദയം എത്തിച്ചു.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിയും കഴക്കൂട്ടം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപികയുമായ ലാലി ഗോപകുമാറിന്റെ അവയവങ്ങളാണ് കോതമംഗലം സ്വദേശിനിയായ 49 കാരിക്ക് വേണ്ടി എത്തിക്കുന്നത്.

ഒരു മാസമായി സര്‍ക്കാരിന്റെ അവയവദാന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു കോതമംഗലം സ്വദേശിനി. ഇന്നലെ ചെക്കപ്പിനായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോഴാണ് ഹൃദയം ലഭിക്കുമെന്ന വാര്‍ത്ത അറിഞ്ഞത്.

ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്ടര്‍ അവയവദാനത്തിന് എയര്‍ ആംബുലന്‍സായി ഉപയോഗിക്കുന്നത്.