സാനിറ്റൈസർ ഉപയോഗിച്ച് വൈറസിനെ നശിപ്പിച്ചെന്ന് ആശ്വസിക്കുന്നവരാണോ നിങ്ങൾ ? ചിലപ്പോൾ നിങ്ങൾ അപകടത്തിലായേക്കാം, ഈ കുറിപ്പ് വായിക്കുക

പത്തനംതിട്ട : സംസ്ഥാനത്ത് അംഗികാരമില്ലാത്ത സാനിറ്റൈസര്‍ ഉല്‍പ്പന്ന നിര്‍മ്മാണ- വിതരണ കേന്ദ്രങ്ങള്‍ വ്യാപകം. ഗുണമേന്മ നിലവാരം പോലും ഉറപ്പാക്കാതെ മരുന്ന് കമ്പനികളുടെ പേരില്‍ സാനിറ്റൈസര്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.

സംസ്ഥാനത്ത് കോവിഡ് കാലത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നത് സാനിറ്റൈസറുകളാണ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് വിരലില്‍ എണ്ണാവുന്ന സാനിറ്റൈസര്‍ കമ്പനികളെ നിര്‍മ്മാണ വിതരണ രംഗത്തുണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് ഈ മേഖലയില്‍ 100 കണക്കിന് സാനിറ്റൈസര്‍ നിര്‍മ്മാണ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്.

നിര്‍ദിഷ്ട ഗുണനിലവാരമില്ലാത്തവയാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്ന ഭൂരിഭാഗം സാനിറ്റൈസര്‍ ഉല്‍പ്പന്നങ്ങളെന്നുമാണ് പഠന റിപ്പോര്‍ട്ടുകള്‍. ആരോഗ്യ രംഗത്തെ വിദഗ്ധരുടെയും വിലയിരുത്തലുകള്‍ ഈ കണ്ടെത്തലുകള്‍ ശരിവെക്കുന്നു

രോഗവ്യാപനം തടയുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന സാനിറ്റൈസറുകള്‍, ശരിയായ ഗുണനിലവാരമില്ലാത്തവയാണെങ്കില്‍ ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെ പ്രതികൂലമായി ബാധിച്ചേക്കാം. നിലവിലെ ജീവിത ശൈലിയുടെ ഭാഗമായി കടന്നുവരുന്ന സാനിറ്റൈസറുകള്‍ തെരഞ്ഞെടുക്കുന്നതില്‍ പോലും അലംഭാവം കാണിക്കരുതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

നിലവില്‍ സംസ്ഥാനത്താകെ കോവിഡ് കാലത്ത് മാത്രം സാനിറ്റൈസര്‍ ഉല്‍പ്പന്നങ്ങളുടെ പ്രതിദിന ഉപഭോഗം ശരാശരി 50 ലക്ഷത്തിന് മുകളിലെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയെന്നത് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് ഏറെ നിര്‍ണായകമായി മാറുന്നത്.