തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 784 പേര്‍ രോഗമുക്തി നേടി. ഏഴ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 956 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 114 കേസുകളുടെ ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് 106 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 73 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.
രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസര്‍കോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂര്‍ 63, കൊല്ലം 41, തൃശ്ശൂര്‍ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
കരിപ്പൂര്‍ വിമാനത്താവള അപകടത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനും മറ്റും പങ്കെടുത്തവരെല്ലാം സ്വയം നിരീക്ഷണത്തില്‍ തുടരണം. കരിപ്പൂര്‍ ദുരന്തത്തില്‍ പരിക്കേറ്റവരില്‍ 23 പേര്‍ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. രാജമല ദുരന്തത്തില്‍ അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരണം 48 ആയി. 22 പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പതിനാറ് കിലോമീറ്റര്‍ വിസ്തൃതിയില്‍ പരിശോധന തുടരുകയാണ്. ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. വനപാലകരും ദ്രുതകര്‍മ്മ സേനയും രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമാണ്.
തിരുവനന്തപുരത്തെ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളില്‍ 288 പൊസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. 2800 പരിശോധനയാണ് നടത്തിയത്. നെയ്യാറ്റിന്‍കര, കള്ളിക്കാട്, വെള്ളറട ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത ശക്തമാക്കി. സമ്പര്‍ക്ക വ്യാപനം വര്‍ദ്ധിക്കുന്ന തിരുവനന്തപുരം റൂറലില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും ജാഗ്രതാ നടപടികള്‍ ശക്തമാക്കാനും ഹര്‍ഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തി. സാമൂഹിക അകലം അടക്കം സുരക്ഷാ മാര്‍ഗ്ഗങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാനാണ് നടപടി. മാസ്‌ക ധരിക്കുന്നതില്‍ അടക്കം പ്രചാരണം നല്‍കും.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍, സിറ്റി, പാലക്കാട്, വയനാട്, തൃശ്ശൂര്‍ സിറ്റി, എറണാകുളം എന്നിവിടങ്ങളില്‍ ആരോഗ്യ സുരക്ഷാ പ്രോട്ടോകോള്‍ തൃപ്തികരമാണ്. പുതിയ നിയന്ത്രണങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഐജിമാര്‍ ഡിഐജി ജില്ലാ പൊലീസ് മേധാവി എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്. തീരദേശത്തെ പ്രശ്‌ന പരിഹാരത്തിനും ഏകോപനത്തിനും ഐജി ശ്രീജിത്തിന് ചുമതല നല്‍കി. കോസ്റ്റല്‍ പൊലീസ് ഐജി ശ്രീജിത്തിനെ സഹായിക്കും. ജനമൈത്രി പൊലീസിന്റെ സേവനം സംസ്ഥാനത്ത് എല്ലായിടത്തും വിനിയോഗിക്കാനാണ് തീരുമാനം.
ആലപ്പുഴ പാണാവള്ളിയിൽ പുതിയ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിട്ടുണ്ട്. എണറാകുളം ജില്ലയിൽ ഫോർട്ട് കൊച്ചി ക്ലസ്റ്ററിലാണ് രോഗ വ്യാപനം കൂടുതൽ . ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളിൽ രോഗ വ്യാപനം കൂടുതലാണ്. ആലുവ ക്ലസ്റ്ററിൽ രോഗ വ്യാപനം കുറയുകയാണ്. കൂടുതൽ സ്ഥലങ്ങളിൽ ഇളവുകൾ നൽകിയിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ കൊവിഡ് കേസുകൾ കൂടുകയാണ്. ഇന്നലെമാത്രം 144 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. ഇന്ന് ആകെ 255 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ രോഗ വ്യാപനം കൂടുതലാണ്. ലോക്ക് ഡൗൺ കാലത്ത് കര്‍ണാടക മണ്ണിട്ടചച്ച മാക്കൂട്ടം പാത ചരക്ക് വാഹന നീക്കത്തിനായി തുറന്നു. കൊവിഡ് പരിശോധനയും വിവരശേഖരണവും ഇവിടെ തുടരും. വൈകീട്ട് ആറ് മണിവരെ ആയിരിക്കും വാഹനങ്ങൾക്ക് പ്രവേശനം. കൊവിഡ് ജാഗ്രതാ പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്ത് വേണം വണ്ടികൾ വരാൻ. തിരക്ക് ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധയും ക്രമീകരണവും വേണം.
തിരുവനന്തപുരം ജില്ലയിലെ മഴക്കെടുതിയിൽ 37 വീടുകൾ പൂർണ്ണമായും തകർന്നു. 583 പേരെ മാറ്റി പാര്‍പ്പിച്ചു. 5785 ഹെക്ടര്‍ കൃഷി നശിച്ചു. നീണ്ടകര അഴീക്കൽ മേഖലയിൽ നിന്ന് 55 മത്സ്യതൊഴിലാളികൾ കൂടി പത്തനംതിട്ട ജില്ലയിലെത്തി. അറിയിപ്പ് ലഭിച്ച ഉടനെ നമ്മുടെ സ്വന്തം സൈന്യം പുറപ്പെടുകയായിരുന്നു. പത്തനംതിട്ടയിൽ ആറ് താലൂക്കുകളിലായി 125 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 4657 പേരെ മാറ്റി പാര്‍പ്പിച്ചു. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള 400 പേരും ഇവരുടെ കൂട്ടത്തിലുണ്ട്.
മൂഴിയാര്‍ പമ്പ ഡാമുകളിൽ നിന്ന് വെള്ളം തുറന്ന് വിടുന്നുണ്ട്. ആലപ്പുഴയിൽ 74 ക്യാമ്പുണ്ട്. 4449 പേരാണ് ക്യാമ്പിലുള്ളത്. കോട്ടയത്ത് 5647 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ആശങ്കാജനകമായി തുടരുകയാണ്. ചെല്ലാനത്ത് അതിശക്തമായ കടൽക്ഷോഭമുണ്ടായി. പാലക്കാട് മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശത്തുനിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. വയനാട്ടിൽ മഴ കുറഞ്ഞിട്ടുണ്ട്. ബാണാസുര അണക്കെട്ടിലടക്കം സ്ഥിതി നിയന്ത്രണ വിധേയമാണ്. 4217 അംഗങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ പൊതുവെ മഴ കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. അതിതീവ്ര മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണം. ചെറിയ മഴ പെയ്താൽ പോലും ഉരുൾപൊട്ടൽ സാധ്യയുള്ള മലയോര മേഖലകളുണ്ട്.
ഓഗസ്റ്റിൽ ആകെ കിട്ടുന്ന മഴ 427 മില്ലീമീറ്ററാണ്. കഴിഞ്ഞ പത്ത് ദിവസം മാത്രം 476 മില്ലീമീറ്റര്‍ മഴയാണെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്ക്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓഗസ്റ്റിൽ ഇത്തരം അതിതീവ്ര മഴ ആവർത്തിക്കുന്നു. മഴ മാറിയതോടെ നദികളിൽ ജലനിരപ്പ് കുറയുന്നുണ്ട്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നിന്ന് അതിവേഗം വെള്ളം ഒഴിയുന്നുണ്ട്. അച്ചൻകോവിലാര്‍ മണിമലയാർ മീനച്ചിലാര്‍ എന്നിവിടങ്ങളിലാണ് ജലനിരപ്പ് അപകടകരമായി നിലവിലുള്ളത്. ഇവിടെയും ജലനിരപ്പിൽ കുറവുണ്ടാകുന്നുണ്ട്.
മാസ്ക് ധരിക്കാത്ത 5901 കേസുകൾ രജിസ്റ്റര്‍ ചെയ്തു. ക്വാറന്‍റീൻ ലംഘിച്ച രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. പ്രളയം തടയാൻ സര്‍ക്കാര്‍ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കുട്ടനാടാണ് ഇതിൽ പ്രധാനം. പത്തനംതിട്ടയിലും കോട്ടയത്തും മഴ കിട്ടി വെള്ളം പൊങ്ങിയാൽ കുട്ടനാട്ടിൽ ക്രമാതീതമായി വെള്ളമെത്തും.
അതിൽ പമ്പ അച്ചൻകോവിൽ നദികളിലെ വെള്ളം കടലിലേക്ക് പുറന്തള്ളുന്നത് തോട്ടപ്പള്ളി സ്പിൽവേ വഴിയാണ്. കഴിഞ്ഞ വര്‍ഷം മുപ്പത് മീറ്റര്‍ വീതിയിൽ മുറിച്ചിരുന്ന പൊഴി ഇത്തവണ 360 മീറ്ററാക്കി. ഇത് ഗുണം ചെയ്തെന്നാണ് വിലയിരുത്തൽ. മണിമലയാറിൽ വെള്ളം ഉയര്‍ന്നത് മൂലം ചിലയടങ്ങളിൽ വെള്ളം കയറി. അത് കൂടി പരിശോധിക്കും. വയനാട്ടിൽ നാലരക്കോടി ചെലവിട്ട് നദികളും തോടും വൃത്തിയാക്കി ആഴം കൂട്ടിയതിനാൽ വലിയ വെള്ളക്കെട്ട് ഉണ്ടായില്ല. റൂം ഫോർ പമ്പ, റൂം ഫോര്‍ വേമ്പനാട് പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.